ആര്‍. ഇന്ദുചൂഡന്‍
ചെറിയ ചാറ്റല്‍ മഴയായിരുന്നു അപ്പോള്‍. ട്രോളി ബാഗില്‍ കുത്തിനിറയ്‌ക്കാവുന്നതിലും അധികം സാധനങ്ങള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. കുത്തരിയും, ഉപ്പിലിട്ടതും, കണ്ണിമാങ്ങാ അച്ചാറും, ചമ്മന്തിപ്പൊടിയും പ്രധാന സ്ഥലങ്ങള്‍ കയ്യടക്കികഴിഞ്ഞിരുന്നു. പണ്ടൊക്കെ, എവിടേക്കേലും ദൂരയാത്ര പോകുമ്പോള്‍, ഒന്നോ രണ്ടോ നേരത്തേക്കുള്ള ഭക്ഷണം വീട്ടിലുള്ളവര്‍ പാഴ്‌സലാക്കുമ്പോള്‍, പുച്ഛത്തോടെ നോക്കി നിന്നിട്ടുണ്ട്. ‘എന്തിനാ വെറുതെ ഇതൊക്കെ ഇവിടുന്ന് എടുത്തോണ്ട് പോകുന്നത്, നമുക്ക് നല്ല വല്ല ഹോട്ടലിലും പോയി കഴിച്ചാല്‍ പോരെ’ എന്ന് ചോദിച്ചിട്ടുമുണ്ട്. അന്ന്, മനസ്സിലാക്കാത്തത് ഇത്ര നാള്‍ക്കപ്പുറം കാലം പഠിപ്പിച്ചു തരുന്നത് എത്ര മനോഹരമായിട്ടാണ്. ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍, നടുഭാഗം നോക്കി തിന്നണം, എന്ന ചൊല്ല് നിലവിലുണ്ടെങ്കിലും, അന്യസംസ്ഥാനത്ത് താമസമാക്കിയ മലയാളിക്ക് നാട്ടിലെ ചോറും കറിയും ഒരു വികാരം തന്നെയാണ്. ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയോടുകയാണ്. എന്നാലും, നേരത്തെ തന്നെ പോണം. വൈകിയാല്‍, ആകെ ടെന്‍ഷന്‍ ആകും. ട്രെയിന്‍ പോകുമോ, ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും, എന്നൊക്കെ അമിതമായി ആലോചിച്ചു കൂട്ടി, വെറുതെ വെപ്രാളപ്പെടുന്നത് ഒരു ശീലമായിരിക്കുന്നു. പത്ത് കിലോമീറ്റര്‍ ദൂരെയുള്ള സ്റ്റേഷനിലെ വൈകിട്ട് നാലരയ്‌ക്കുള്ള ട്രെയിന്‍ പിടിക്കാന്‍, മൂന്ന് മണിക്ക് തന്നെ ഇറങ്ങുന്നതാണ് ഇപ്പോഴുള്ള പതിവ്. എന്തായാലും, മഴ കനക്കുന്നതിന് മുന്‍പ് ഇറങ്ങാന്‍ തീരുമാനമായി. അമ്മിക്കല്ലിന്റെ ഭാരമുള്ള ട്രോളി ബാഗും, പുറത്ത് എന്റെ പകുതി നീളം തോന്നിപ്പിക്കുന്ന മറ്റൊരു വലിയ ബാഗും, തോളിന് കുറുകെ വേറൊരു ബാഗുമുണ്ട്. ഇതിന് പുറമെ, കയ്യില്‍ ഒരു തുണിസഞ്ചിയില്‍ ഒരു വലിയ അത്താഴപ്പൊതി. എല്ലാവരോടും, പോവുകയാണ്, ഇനിയൊന്നും ഉടനെ ഇങ്ങോട്ട് ഒരു വരവുണ്ടാവില്ല എന്ന് പറഞ്ഞിറങ്ങി. പതിവില്ലാതെ, അമ്മൂമ്മ ഓടി വന്ന് കെട്ടിപ്പിടിച്ചൊരുമ്മയും തന്നു. എല്ലാ സ്‌നേഹവാക്കുകളും ഏറ്റുവാങ്ങി സ്റ്റേഷനിലേക്ക്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, ട്രെയിന്‍ യാത്ര ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറി. സൈഡ് ലോവര്‍ ബെര്‍ത്ത് വേണമെന്ന് എത്ര ആഗ്രഹിച്ചാലും, കിട്ടുന്നത് അപ്പര്‍, സൈഡ് അപ്പര്‍, അല്ലെങ്കില്‍ മിഡില്‍. കിട്ടിയ മിഡില്‍ ബെര്‍ത്തിന് കീഴെ, ലഗേജുകള്‍ അടുക്കി, പുറത്തേക്ക് സന്ധ്യമയങ്ങുന്നതും നോക്കിയിരുന്നു. ചാറ്റല്‍ മഴ തുടര്‍ന്നുകൊണ്ടിരുന്നു. സാമൂഹിക മാധ്യമങ്ങളും, സ്‌പോട്ടീഫൈയും ഉള്ളതിനാല്‍ നേരമങ്ങനെ പൊയ്‌ക്കൊണ്ടിരുന്നു. രാത്രി, അത്താഴപ്പൊതി തുറന്നു, വാട്ടിയെടുത്ത വാഴയിലയില്‍, നല്ല കുത്തരിച്ചോറും, ഒരു കൈയുരുളയുടെ വലിപ്പമുള്ള ചമ്മന്തിയും, പയറ് തോരനും, ചെറിയ മറ്റൊരു വാഴയിലപ്പൊതിയില്‍ അയല വറുത്തതും, ഓംലറ്റും. സ്‌കൂളില്‍, ചമ്മന്തി തന്നുവിടുന്നതിന് വഴക്കുണ്ടാക്കുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍, ഇതെല്ലാം കൂട്ടിയിളക്കി കഴിക്കാന്‍, ഒരു പ്രത്യേക സ്വാദ് തന്നെയാണ്. പുറത്ത് മഴ അതിശക്തമായി പെയ്തുതുടങ്ങി. ഇനി കുറച്ച് കഴിഞ്ഞ് ഉറങ്ങണം, രാവിലെ ചെന്നൈ എത്തും. പിന്നീട്, വീണ്ടും പഴയത് പോലെ. അടുത്ത ട്രെയിന്‍ യാത്രയ്‌ക്കായുള്ള കത്തിരുപ്പ് മാത്രം ബാക്കി.
















