ബെംഗളൂരു : ധർമ്മസ്ഥലയിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിയായ മകൾ അനന്യഭട്ടിനെ കാണാതായെന്ന പരാതി നൽകിയ സുജാത ഭട്ട് കേസ് പിൻവലിക്കാൻ ഒരുങ്ങുന്നു. സുജാത ഭട്ടിനെ കൂടുതൽ സൂക്ഷ്മമായി ചോദ്യം ചെയ്യാൻ എസ്‌ഐടി തയ്യാറെടുക്കുന്നതിനിടെയാണ് കേസ് പിൻവലിക്കാനുള്ള നീക്കം .
ധർമ്മസ്ഥലയെയും അതിന്റെ ഭരണാധികാരികളെയും അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച പരാതിയാണ് സുജാതയുടെതെന്നാണ് നിഗമനം . അനന്യ എന്ന പേരിൽ സുജാത ഭട്ട് നൽകിയത് 2007 ൽ മരിച്ച വാസന്തിയുടെ ചിത്രമായിരുന്നു.
വിവാദം രൂക്ഷമാക്കിക്കൊണ്ട്, സുജാതയുടെ സ്വന്തം കുടുംബവും അവരുടെ അവകാശവാദങ്ങളെ എതിർത്തു. സുജാത അവിവാഹിതയാണെന്ന് അവരുടെ സഹോദരിയുടെ ഭർത്താവ് മഹാബലേശ്വർ റാവു പറഞ്ഞു. സിബിഐയുടെ കൊൽക്കത്ത ഓഫീസിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്നുവെന്ന അവരുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു.
തെറ്റായ പരാതി നൽകിയെന്ന് തെളിയിക്കപ്പെട്ടാൽ, പ്രസക്തമായ നിയമവകുപ്പുകൾ പ്രകാരം സുജാത ഭട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്‌ഐടി ഉദ്യോഗസ്ഥർ പറഞ്ഞു.
















