മോസ്കോ: റഷ്യ സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബുധനാഴ്ച റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മന്തുറോവുമായി കൂടിക്കാഴച നടത്തി. 26-ാമത് ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റൽ കമ്മീഷന്റെ (ഐആർഐജിസി-ടിഇസി) അധ്യക്ഷനായ ജയശങ്കർ വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം, സാംസ്കാരിക സഹകരണം എന്നിവ ഈ യോഗത്തിൽ ചർച്ച ചെയ്തതായി എസ് ജയശങ്കർ ഒരു പോസ്റ്റിലൂടെ പറഞ്ഞു. ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമായും വ്യാപാരം, സാമ്പത്തിക മേഖല, കൃഷി, ഊർജ്ജം, വ്യവസായം, നൈപുണ്യ വികസനം, മൊബിലിറ്റി, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സങ്കീർണ്ണമായ ഒരു ഭൗമരാഷ്‌ട്രീയ സാഹചര്യത്തിൽ നടന്ന ഈ യോഗത്തിൽ ഞങ്ങളുടെ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് ഐആർഐജിസി-ടിഇസിയെ കൂടുതൽ ഫലപ്രദമായ ഒരു ഉത്തേജകമാക്കുന്നതിന് ഞങ്ങൾ പരസ്പരം നിരവധി പ്രധാന നിർദ്ദേശങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















