ന്യൂദല്‍ഹി : പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ അപ്പീല്‍ സുപ്രിം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.ജനങ്ങളുടെ ദുരവസ്ഥയിലാണ് ആശങ്കയെന്ന് കോടതി പറഞ്ഞു.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്‌ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയത്.റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്ക് ഉണ്ടായെന്നും ഒരു മണിക്കൂറെടുത്ത് പിന്നിടേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ചോദിക്കുകയണ്ടായി.
കാലവര്‍ഷം കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്ന് കേന്ദ്രം വിശദീകരിച്ചു. ടോള്‍ തുക എത്രയെന്ന് കോടതി ചോദിച്ചു. 150 രൂപയാണ് ടോള്‍ എന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചപ്പോള്‍ ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
പ്രശ്നമുണ്ടെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്‌ക്കുന്നതല്ല പരിഹാരമെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിന് പി എസ് ടി എഞ്ചിനീയറിംഗ് കമ്പനിക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാന കരാര്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വം ഉപകരാര്‍ കമ്പനിക്കെന്നും പ്രധാന കരാര്‍ കമ്പനി വാദിച്ചു.
















