തിരുവനന്തപുരം:കൊല്ലം പരവൂര്‍ കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ജീവനൊടുക്കിയ കേസില്‍ പ്രധാന തൊണ്ടി മുതലായ ഐഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് ഗുജറാത്ത് ലാബിലേക്ക് അയക്കുന്നു. ഐഫോണ്‍ പരിശോധിക്കുന്നതിനുള്ള സാങ്കേതിക സംവിധാനം സംസ്ഥാന ഫൊറന്‍സിക് ലാബില്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്.
ഇതിനായി 19,004 രൂപ ചെലവിടാന്‍ ക്രൈം ബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി.
സഹപ്രവര്‍ത്തകരുടെ മാനസിക പീഢനത്തെ തുടര്‍ന്ന് അഡിഷണല്‍ പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ റഹിം, പ്രോസിക്യൂട്ടറായ ശ്യാം കൃഷ്ണ എന്നിവരാണ് പ്രതികള്‍.
സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തെ കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ അനീഷ്യ കുറിച്ചിരുന്നു. മരിക്കുന്നതിന് തലേ ദിവസം ശ്യാം കൃഷ്ണ ഐഫോണില്‍ അനീഷ്യയുടെ ഓഫീസ് അടഞ്ഞു കിടക്കുന്ന ചിത്രവും ശബ്ദ സന്ദേശങ്ങളും മറ്റ് ചിലര്‍ക്ക് അയച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇവ തൊണ്ടിമുതലായ ഫോണില്‍ നിന്നും വീണ്ടെടുക്കാനാണ് ശാസ്ത്രീയ പരിശോധനക്കയച്ചത്.
തൊണ്ടിമുതലായ ഐഫോണ്‍ -14 ആദ്യമയച്ചത് തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്കാണ്. എന്നാല്‍ ഈ ഫോണ്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതിനുളള സംവിധാനമില്ലെന്ന് ഫൊറന്‍സിക് ഡയറക്ടര്‍ മറുപടി നല്‍കി. ന്യൂദല്‍ഹി നാഷണല്‍ ഫൊറന്‍സിക് ലാബിലും ഇതിനുളള സാങ്കേതിക സംവിധാനമില്ല. തുടര്‍ന്നാണ് ഗുജറാത്തിലെ നാഷണല്‍ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ഇതിനാവശ്യമായ പണം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ച് മേധാവിയുടെ ആവശ്യമാണ് ആഭ്യന്തര വകുപ്പ് അംഗീകരിച്ചത്.
2024 ജനുവരി 21ന് പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിലാണ് അനീഷ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
















