മട്ടാഞ്ചേരി: തീരത്തും ആഴക്കടലിലും കപ്പലും മത്സ്യബന്ധന യാനങ്ങളും കുട്ടിയിടിച്ചുള്ള അപകടങ്ങള്‍ മത്സ്യബന്ധനമേഖലയെ ഭയാശങ്കയിലാക്കുന്നു. കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ കപ്പല്‍ മത്സ്യബന്ധനയാനങ്ങളുമായി കൂട്ടിയിടിച്ച് 12 അപകടങ്ങളുണ്ടായി. ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ മരണത്തിലേയ്‌ക്ക് നയിക്കുന്ന കപ്പല്‍ അപകടങ്ങളില്‍ ഏറെയും രാത്രി കാലങ്ങളിലും പുറംകടലിലുമാണ് നടന്നത്. കൊറോണ കാലഘട്ട മടക്കം നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ 14ന് വീണ്ടും ബോട്ടിനെ ചരക്ക് കപ്പല്‍ ഇടിച്ചു തകര്‍ക്കുന്നത്.
2012 ജൂണില്‍ ഇറ്റാലിയന്‍ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിനു നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ മത്സ്യ തൊഴിലാളികള്‍ മരിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട രാഷ്‌ട്രീയ സമീപനം പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 2022ല്‍ കാസര്‍ക്കോടിനു സമീപം നടന്ന അപകടമാണ് ഒടുവിലത്തേത്. 2019 മാര്‍ച്ചില്‍ മുനമ്പത്തെ സില്‍വിയ ബോട്ടാണ് ചരക്ക് കപ്പലുമായി കൂട്ടി ഇടിച്ചു തകര്‍ന്നത്. ബോട്ടിലുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 2018 ആഗസ്ത് 7 നായിരുന്നു അതിന് മുന്‍പുള്ള അപകടം. 2017 ജൂണില്‍ കൊച്ചിക്ക് പടിഞ്ഞാറ് നടന്ന കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ മുന്ന് പേര്‍ മരിച്ചിരുന്നു.
2012 ല്‍ കൊല്ലം തീരത്ത് ഇറ്റലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്‌ട്ര ശ്രദ്ധയിലെത്തിയിരുന്നു. കേരള തീരത്ത് കഴിഞ്ഞ 15 വര്‍ഷത്തിനകം പതിനഞ്ച് കപ്പല്‍ അപകടമാണ് നടന്നത്. ഇതില്‍ 5 പേര്‍ക്ക് ജീവഹാനിയും ഒരാളെ കാണാതാകുകയും ചെയ്തു. പലരും തലനാരിഴയ്‌ക്ക് ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. പല സംഭവങ്ങളിലും കപ്പലുകള്‍ തിരിച്ചറിയാനാവാതെ തുടര്‍ നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. 2017 ജൂണ്‍ എട്ടിന് കൊല്ലം പുറംകടലില്‍ 51 നോട്ടിക്കല്‍ മൈല്‍ ദുരത്ത് കപ്പലിടിച്ചെങ്കിലും ഹര്‍ഷിത ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെട്ടു.
ജൂണ്‍ 11ന് കൊച്ചിയില്‍ പനാമ കപ്പല്‍ അംബര്‍ എല്‍ കപ്പലിടിച്ച് കാര്‍മ്മല്‍ മാതാ ബോട്ട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ആഗസ്ത് 26ന് പുറംകടലില്‍ ഹോംകോങ്ക് കപ്പലിടിച്ച് അറോക്കിയയെന്ന ബോട്ട് തകര്‍ന്നു തൊഴിലാളികള്‍ രക്ഷപ്പെട്ടു. സപ്തംബര്‍ 19 ന് കൊച്ചി അഴിമുഖത്ത് തകര്‍ന്ന നീതിമാന്‍ ബോട്ട് മുങ്ങി താഴ്ന്നു ആളപായമില്ല. പത്ത് ദിവസം തുറമുഖ പ്രവര്‍ത്തനത്തെ ബാധിച്ചു. ഒക്ടോബര്‍ ഒന്നിന് കുളച്ചലിന് സമീപം കന്യാകുമാരിയില്‍ മത്സ്യ ബന്ധന വള്ളം കപ്പലിടിച്ച് തകര്‍ന്നു. ഒക്ടോബര്‍ 11ന് ബേപ്പുരിന് പടിഞ്ഞാറ് ഇമ്മാനുവല്‍ ബോട്ട് കപ്പലിടിച്ചു തകര്‍ന്നു. 2018 ജനുവരി 30ന് കന്യാകുമാരിക്ക് സമീപം കപ്പലിടിച്ച് നെല്‍സണ്‍ ബോട്ട് തകര്‍ന്നു. ജൂണ്‍ 7ന് മുനമ്പത്ത് നോഹ ബോട്ട് കപ്പലിടിച്ച് തകര്‍ന്നു. ജൂണ്‍ 8ന് കൊച്ചിക്ക് പടിഞ്ഞാറ് കപ്പലിടിച്ച് ഫൈബര്‍ വള്ളം തകര്‍ന്നു. 2018 ആഗസ്റ്റ് 17 ന് നടന്ന കപ്പല്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേരെ കാണാതാകുകയും ചെയ്തിരുന്നു. 2019 മാര്‍ച്ച് 30ന് നടന്ന ബോട്ടപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
സുരക്ഷാ വീഴ്ചയും അവഗണനയും
മട്ടാഞ്ചേരി: ആഴക്കടലിലെ കപ്പല്‍ – ബോട്ട് അപകടങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങളുടെ വന്‍ വീഴ്ചയായാണ് വിലയിരുത്തുന്നത്. കടലപകടങ്ങളില്‍ ഏറെയും രാത്രി കാലങ്ങളിലാണ് നടക്കുന്നതെന്നതിനാല്‍ സുരക്ഷാ സംവിധാനവീഴ്ചയായാണ് മറൈന്‍ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ബോട്ടുകളില്‍ കപ്പലുകള്‍ക്ക് തിരിച്ചറിയാന്‍ വേണ്ട ക്രമീകരണങ്ങളില്ലെന്നത് ഏറെ വീഴ്ചയാണ്. നങ്കൂരമിടുന്ന ബോട്ടുകള്‍ പ്രത്യേക ലൈറ്റ് തെളിയിക്കുകയും കൊടി ഉയര്‍ത്തുകയും വേണം. ഒപ്പം ഒരു മത്സ്യതൊഴിലാളിയെങ്കിലും നിരീക്ഷകനായി മുകള്‍പ്പരപ്പില്‍ വേണം. ഇതെല്ലാം പലപ്പോഴും നടക്കാറില്ല.
മത്സ്യത്തൊഴിലാളികളുടെ പരിശീലനക്കുറവും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും പുറംകടല്‍ പ്രവേശനവും അപകടകാരണങ്ങളായി മറൈന്‍ വിഭാഗം പറയുന്നു. പ്രതിദിനം 400-500 കപ്പലുകളാണ് കേരള സമുദ്രാതിര്‍ത്തി വഴി കടല്‍യാത്ര നടത്തുന്നത്. രാത്രി കാലങ്ങളില്‍ കപ്പലുകളുടെ മുകള്‍പരപ്പില്‍ ബൈനോകുലര്‍ നിരീക്ഷകന്‍ വേണം. കപ്പലുകള്‍ക്ക് കുറുകെയെത്തുന്ന ഇതരയാനങ്ങള്‍ക്ക് ലൈറ്റ് തെളിയിച്ചും സൈറണ്‍ മുഴക്കിയും മുന്നറിയിപ്പ് നല്കണം. തുടര്‍ന്ന് വെള്ളം ചീറ്റണം എന്നിട്ടും ഒഴിവാകുന്നില്ലെങ്കില്‍ ആകാശത്തേയ്‌ക്ക് വെടിവെച്ച് അപകട മുന്നറിയിപ്പ് നല്കണം.
തുടര്‍ന്ന് അപകടമുണ്ടായാല്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം നടത്തി സുരക്ഷാ ഏജന്‍സികളെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ആഴക്കടല്‍ അപകടങ്ങളൊഴിവാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങളും സംവിധാനങ്ങളും ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.












