തിരുവനന്തപുരം: ഇന്നേക്ക് 60 വര്‍ഷം മുമ്പ് മലയാള സിനിമയില്‍ ഒരു ഇതിഹാസം പിറന്നു. തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി എസ്.എല്‍. പുരം സദാനന്ദന്‍ തിരക്കഥയെഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന ചലച്ചിത്രം. മികച്ച കഥയും മലയാളത്തിലെ എണ്ണം പറഞ്ഞ പ്രതിഭകളുടെ മത്സരാഭിനയവും സാങ്കേതികത്തികവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ മലയാളത്തിലെ പകരം വയ്‌ക്കാനില്ലാത്ത ദൃശ്യാനുഭവമായി ചെമ്മീന്‍ മാറി. മധു, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഷീല, എസ്.പി. പിള്ള, അടൂര്‍ ഭവാനി, ഫിലോമിന തുടങ്ങിയവരാണ് ചെമ്മീനിലിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയത്. അഭിനയ പ്രതിഭകളോടൊപ്പം ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരും പിന്നില്‍ അണിനിരന്നപ്പോള്‍ മലയാളത്തിന് ലഭിച്ചത് ക്ലാസിക് ചലച്ചിത്രമാണ്.
അരയ സമുദായത്തിന്റെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ച ഒരു സാധാരണ പ്രണയകഥയാണ് മലയാളികളുടെ മനസ് കീഴടക്കിയ അസാധാരണ ചലച്ചിത്രാനുഭവമായി മാറിയത്. പ്രണയകഥയ്‌ക്കപ്പുറം കടലിന്റെയും കടപ്പുറത്തെ ജീവിതങ്ങളുടെയും പച്ചയായ കഥയാണ് അഭ്രപാളികളില്‍ രാമുകാര്യാട്ട് വരച്ചുകാട്ടിയത്. ചെമ്മീന്‍ എന്ന സിനിമയെയും പ്രമേയ പശ്ചാത്തലത്തെയും പിന്‍പറ്റി വിവിധ ഭാഷകളില്‍ സിനിമകള്‍ നിര്‍മിക്കപ്പെട്ടു.
മലയാളിയുടെ മനസ് കീഴടക്കിയ ചെമ്മിന്‍ എന്ന സിനിമയ്‌ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. 1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്‌ട്രപതിയുടെ സുവര്‍ണ കമലം ലഭിച്ചത് ചെമ്മീനിനാണ്. ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമയായിരുന്നു ചെമ്മീന്‍. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ മാത്രം ഇറങ്ങിയിരുന്ന മലയാള സിനിമയില്‍ ആദ്യമായി ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയും ചെമ്മീനിനാണ്. വയലാര്‍ രചിച്ച് സലില്‍ ചൗധരി സംഗീതം പകര്‍ന്ന് കെ.ജെ. യേശുദാസ്, മന്നാഡെ, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായര്‍ എന്നിവര്‍ ആലപിച്ച അഞ്ച് മനോഹര ഗാനങ്ങള്‍ ചെമ്മീന്‍ സിനിമയുടെ മറ്റൊരാകര്‍ഷണമായിരുന്നു. മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തന്‍ വലക്കാരെ എന്നീ ഗാനങ്ങള്‍ അക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു.
കറുത്തമ്മയും കളിക്കൂട്ടുകാരനായി വളര്‍ന്ന പരീക്കുട്ടിയും മരിച്ചു കിടക്കുന്നതാണ് ചെമ്മീനിലെ അന്ത്യരംഗം. കൂടെ ഒരു സ്രാവും കരയ്‌ക്കടിഞ്ഞു. പക്ഷേ, കാറും കോളും മുറിച്ച് കടലില്‍ പോയ കറുത്തമ്മയുടെ കെട്ടിയോന്‍ പളനി തിരിച്ചെത്തിയില്ല. കറുത്തമ്മാ… എന്ന നിലവിളിയോടെയാണ് ചൂണ്ടയില്‍ കുരുങ്ങിയ സ്രാവിനു പിന്നാലെ അയാള്‍ എന്നെന്നേക്കുമായി മറഞ്ഞു പോകുന്നത്. മലയാള സിനിമാ പ്രേക്ഷകര്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടായിരുന്നു തിയേറ്റര്‍ വിട്ടിറങ്ങിയത്. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും മരണവും പളനിയുടെ തിരോധാനവും ഇന്നും ഒരു വിങ്ങലോടെയല്ലാതെ കണ്ട് തീര്‍ക്കാനാവില്ല.
ടൈംസ് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ക്യാമറാമാനായിരുന്ന, ആംഗ്ലോ ഇന്ത്യന്‍ മര്‍കസ് ബര്‍ട്ട്‌ലി ചെമ്മീന്‍ സിനിമയിലൂടെ ഛായാഗ്രാഹകനായി. ചിത്രസംയോജകനായി ഋഷി ദായെന്ന ഋഷികേശ് മുഖര്‍ജിയും ഗായകനായി മന്നാഡെയും മലയാളത്തിലെത്തി. 1965 ആഗസ്ത് 19ന് ഓണക്കാല റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കണ്മണി ഫിലിംസിന്റെ ബാനറില്‍ ബാബു ഇസ്മയില്‍ സേട്ടാണ്ചിത്രം നിര്‍മിച്ചത്. എട്ടു ലക്ഷം രൂപയ്‌ക്ക് നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫീസ് ഹിറ്റ് ആയി, 40 ലക്ഷത്തിലധികം രൂപ നേടി.











