ആരോഗ്യ രംഗത്ത് അറുപത് വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുക എന്നത് വലിയൊരു നേട്ടമാണ്. എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തപ്പെടുന്നത്?
ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടറായി ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അങ്ങനെ ഒരു പ്രചോദനം ഇല്ല. പ്രധാനമായും അച്ഛനെ സഹായിക്കുക എന്നൊരു ഉദ്ദേശ്യത്തിലാണ് മെഡിസിന്‍ തെരഞ്ഞെടുത്തത്. വീട്ടിലെ സാഹചര്യമായിരുന്നു അതിനു കാരണം. പിന്നെ, അന്നത്തെ അവസ്ഥയനുസരിച്ച് എനിക്ക് നല്ല മാര്‍ക്കും ഉണ്ടായിരുന്നു. ഞാന്‍ ജനിച്ചത് കൊച്ചിയിലാണ്. കൃത്യം പറഞ്ഞാല്‍, മട്ടാഞ്ചേരിക്കടുത്തുള്ള ആനവാതില്‍ പണ്ഡിറ്റ് ടെമ്പിള്‍ റോഡിലായിരുന്നു വീട്. തമിഴ് ബ്രാഹ്‌മണ കുടുംബമായിരുന്നു. അമ്മയുടെ പേര് കമലാംബാള്‍. അച്ഛന്‍ സുബ്രഹ്‌മണ്യന്‍. ഞങ്ങള്‍ ആറ് മക്കള്‍. മൂത്തവരെല്ലാം പെണ്മക്കളും ആറാമന്‍ ആണുമായിരുന്നു. അതില്‍ത്തന്നെ ഞാനായിരുന്നു മൂത്തമകള്‍.
പഴയകാലത്തെ ജീവിതസാഹചര്യം എങ്ങനെയായിരുന്നു?
അന്നത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അച്ഛന്‍ ഒരു മറാഠിയുടെ കടയില്‍ അക്കൗണ്ടന്റായിരുന്നു. വരുമാനം തുച്ഛം. ഒരു ഹാളും ഒരു മുറിയും അടുക്കളയുമടങ്ങുന്ന കുഞ്ഞുവീട്. ആലോചിച്ചാല്‍ തന്നെ വീടിന്റെ ചിത്രം പിടികിട്ടുമല്ലോ. ഓര്‍മവെച്ച നാള്‍ മുതല്‍ വീട്ടുജോലി ഒഴിഞ്ഞ് അമ്മയെ കിട്ടില്ല. അത്രയ്‌ക്കും അമ്മ കഷ്ടപ്പെട്ടിട്ടുണ്ട്. അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഞങ്ങള്‍ 8 പേര്‍ കഴിഞ്ഞത്. എനിക്ക് കുട്ടിക്കാലത്ത് പ്രത്യേകിച്ച് ചിന്തകളോ ആഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല. ക്ഷേത്രമുറ്റത്ത് കൂട്ടുകാരികള്‍ക്കും അനിയത്തിമാര്‍ക്കുമൊപ്പം കുഞ്ഞനുജനേയും കൂട്ടി കളിക്കുന്നതായിരുന്നു എന്റെ ലോകം.
പഠനമൊക്കെ എങ്ങനെയായിരുന്നു?
പഠിച്ച് ഇന്നതാകണം എന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നന്നായി പഠിച്ച് നല്ല ജോലിക്ക് പോകണമെന്ന് ആഗ്രഹിച്ചിരുന്നു. കാരണം വീട്ടിലെ മൂത്ത അംഗമായ എനിക്കും സമ്പാദ്യമുണ്ടെങ്കില്‍ അതൊരു സഹായമാകുമല്ലോ എന്നായിരുന്നു ചിന്ത. സാഹിത്യകാരന്മാരൊക്കെ എഴുതാറില്ലേ വണ്ടിക്കാളയെപ്പോലെ അധ്വാനിക്കുന്നു എന്നൊക്കെ. അക്ഷരാര്‍ത്ഥത്തില്‍ അച്ഛനും അങ്ങനെതന്നെയായിരുന്നു. ജോലിചെയ്ത് എന്തെങ്കിലും സമ്പാദിക്കണമെന്ന് എന്റെ മനസ്സു പറയാന്‍ കാരണം മറ്റൊന്നു കൂടിയുണ്ടായിരുന്നു. ബന്ധുക്കളും അയല്‍വാസികളും പറയുന്നത് ഞാന്‍ കേട്ടിരുന്നു, ‘അഞ്ച് പെണ്‍മക്കളാണ്, എങ്ങനെ വളര്‍ത്തുമോ? എങ്ങനെ കല്യാണംകഴിപ്പിച്ചയക്കുമോ?’ എന്നു തുടങ്ങിയുള്ള സംസാരങ്ങള്‍. എത്രമാത്രം ക്രൂരമായ ടോര്‍ച്ചറിങ്ങായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.
എങ്ങനെയാണ് മെഡിസിന്‍ എന്ന സ്വപ്നത്തിലേക്കെത്തുന്നത്?
എന്തുജോലിയായാലും വരുമാനം നേടണം എന്നാഗ്രഹിച്ചിരുന്നു. അതെന്റെയുള്ളില്‍ തീപ്പൊരി പോലെ കിടക്കുകയും ചെയ്തു. ചെറുപ്പത്തില്‍ പാട്ടുപഠിച്ചിരുന്നു. ഡാന്‍സും മറ്റുമൊക്കെ സകൂളില്‍ മത്സരത്തിന് വേണ്ടി മാത്രം പഠിച്ചു.
പത്താംതരം നല്ല മാര്‍ക്കോടെ ജയിച്ചു. ഒപ്പം ഹിന്ദി കോഴ്സും പഠിച്ചു. മലയാളം മീഡിയത്തില്‍ പഠിച്ചിട്ട് പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലാണ് ചേര്‍ന്നത്. ആദ്യം നേരിയ ഭയം തോന്നിയെങ്കിലും പിന്നീട് ഇംഗ്ലീഷ് മീഡിയവുമായി പൊരുത്തപ്പെട്ടു. സയന്‍സ് ഗ്രൂപ്പാണ് എടുത്തത്. ബയോളജി ആദ്യം പേടിയായിരുന്നു. അതിന്റെ കാരണം, പല്ലിയേയും പാറ്റയേയും കീറിമുറിക്കേണ്ടതോര്‍ത്തായിരുന്നു. മെല്ലെ ആ ഭയവും മാറി. നല്ല മാര്‍ക്കോടെ തന്നെ പാസായി.
അച്ഛനാണ് പറഞ്ഞത് മെഡിസിന് പഠിക്കാന്‍. എന്റെ ഫ്രണ്ടും ഫിലോസഫറും ഗൈഡും അച്ഛനായിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കണം, ജോലിക്കു പോകണം എന്നതായിരുന്നു അച്ഛന്റെ നയം. അതുപോലെ അച്ഛന്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഏതു വിഷയത്തിലും പോസിറ്റീവായ അഭിപ്രായമായിരുന്നു അച്ഛന്റെ ഭാഗത്തുനിന്നുമുണ്ടാകുക.
അമ്മയുടെ പ്രതികരണമെന്തായിരുന്നു?
ഞാന്‍ മെഡിസിനു പോകുന്നതില്‍ സത്യത്തില്‍ അമ്മയ്‌ക്ക് താല്‍പര്യമില്ലായിരുന്നു. ഹിന്ദി പഠനത്തില്‍ എനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ഹിന്ദി പഠിക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. അഞ്ചു പെണ്മക്കളുള്ള ആ സാധു സ്ത്രീ തന്റെ മകളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരിക്കാം. ഡോക്ടര്‍ പഠനം അന്നത്തെ ഞങ്ങളുടെ കുടുംബ സ്ഥിതിയനുസരിച്ച് മുന്നോട്ടു പോകുമോ എന്ന അങ്കലാപ്പും അമ്മയെ പിടികൂടിയിരുന്നു. മാത്രമല്ല, മെഡിസിന്‍ പഠിക്കാന്‍ ദൂരെ പോകണം. ബന്ധുക്കളുടേയും അയല്‍ക്കാരുടേയും കുത്തുവാക്കുകളെ അവര്‍ ഭയന്നിരുന്നു. അച്ഛന്റെ ഉറച്ച തീരുമാനപ്രകാരം ഒടുവില്‍ മെഡിസിനു തന്നെ ചേരാന്‍ തീരുമാനിച്ചു. ഇന്നത്തെപ്പോലെ അക്കാലത്ത് എന്‍ട്രന്‍സ് ഇല്ല. മാര്‍ക്കാണ് അടിസ്ഥാനം. പക്ഷെ ഒരുവര്‍ഷം പ്രീമെഡിക്കല്‍ കോഴ്സ് പഠിക്കണം. അങ്ങനെ അറുപതുകളില്‍ മഹാരാജാസിലാണ് പ്രീമെഡിക്കല്‍ കോഴ്സ് പഠിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് അഡ്മിഷന്‍ കിട്ടിയത്. നാല് വര്‍ഷത്തെ എംബിബിഎസ് പഠനത്തിനുശേഷം ഒരു വര്‍ഷം ഹൗസ് സര്‍ജന്‍സിയും.
ഗൈനക്കോളജിയായിരുന്നു ഞാന്‍ തെരഞ്ഞെടുത്തത്. പഠനശേഷം പിഎസ്സി വഴി 1966ല്‍ കൊച്ചിയിലെ ഞാറക്കല്‍ ഹെല്‍ത്ത് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ വീടെടുത്ത് തനിച്ച് താമസിക്കാന്‍ ഭയന്നതുകാരണം, ബോംബെയിലുള്ള വല്യച്ഛനും വല്യമ്മയും എനിക്ക് കൂട്ടായി വന്നു.
ജോലി കിട്ടിയതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച്?
പ്രീ മെഡിക്കല്‍ കോഴ്സിനു പഠിക്കുമ്പോള്‍ മഹാരാജാസിലെ ബോട്ടണി പ്രൊഫസര്‍ പറഞ്ഞൊരു വാചകം ഞാന്‍ മനസ്സില്‍കുറിച്ചിട്ടിരുന്നു. അദ്ദേഹം പറഞ്ഞു:
”ജയേ, നിന്റെ അച്ഛന്‍ എടുത്താല്‍ പൊങ്ങാത്ത ഭാരമാണ് ഇപ്പോള്‍ ചുമന്നുകൊണ്ടിരിക്കുന്നത്. നീ അത് മനസ്സിലാക്കണം.”
സാറിന്റെ ആ വാചകം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. ജോലി ചെയ്യാന്‍ തുടങ്ങിയ കാലത്ത് ഒരുപാട് വൈതരണികളുണ്ടായിരുന്നു. ഇന്നത്തെ പോലെ സ്‌കാനിങ് തുടങ്ങിയ ഒരു ടെസ്റ്റുകളും അന്നില്ല. വളരെയേറെ ശ്രദ്ധയും കൈയടക്കവും വേണ്ടിയിരുന്ന ജോലിയായിരുന്നു. ഗുരുകാരണവന്മാരുടെ അനുഗ്രവും പ്രാര്‍ത്ഥനയും കാരണം ജോലിയില്‍ ഒരിക്കലും കൈപ്പിഴവ് സംഭവിച്ചിട്ടില്ല.
പിന്നീടുള്ള ജീവിതത്തില്‍ കടമകളും ബാധ്യതകളും ഏറ്റെടുക്കേണ്ടി വന്നില്ലേ?
തീര്‍ച്ചയായും. അതായിരുന്നല്ലോ എന്റെ ലക്ഷ്യവും. അച്ഛനെ പിന്നീട് അധികം ബുദ്ധിമുട്ടിച്ചില്ല. അനിയത്തിമാരെയും അനിയനേയും പഠിപ്പിച്ചു. അന്നുവരെ കുത്തുവാക്കുകള്‍ പറഞ്ഞിരുന്ന ബന്ധുക്കളും അയല്‍ക്കാരും മാറ്റിപ്പറയാന്‍ തുടങ്ങി. അവര്‍ തങ്ങളുടെ കുടുംബക്കാര്‍ക്ക് കൊടുത്ത ഉപദേശം തന്നെ ഇപ്രകാരമായിരുന്നു:
”സുബ്രഹ്‌മണ്യനെ കണ്ടുപഠിക്കണം. കണ്ടോ മക്കളൊക്കെ നല്ല നിലയിലായത്.” നേരത്തെ കുറ്റം പറഞ്ഞവരെക്കൊണ്ട് തിരിച്ചു പറയിപ്പിക്കുന്നതിലപ്പുറം മറ്റെന്താണ് നമുക്കു ജീവിതത്തില്‍വേണ്ടത്!
അന്നത്തെ കാലത്ത് രോഗികളുടെ വീടുകളിലും പോകേണ്ടിവരുമായിരുന്നു. അവരുടെ സ്നേഹം നമുക്ക് പറഞ്ഞറിയിക്കാനാവില്ല. ചികിത്സ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അവര്‍ ചക്ക, മാങ്ങ, പച്ചക്കറി തുടങ്ങിയവയൊക്കെ നിര്‍ബന്ധിച്ച് നമ്മെ ഏല്‍പിക്കും. അതൊക്കെയാണ് യഥാര്‍ത്ഥ സ്നേഹമെന്ന് ഇന്നോര്‍ക്കുമ്പോള്‍ തോന്നുന്നുണ്ട്.
വിവാഹത്തെക്കുറിച്ച്?
വിവാഹക്കാര്യം അച്ഛനാണ് മുന്‍കൈയെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയില്‍ ആര്‍എംഒ ആയ ഡോ. ഹരിഹരനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. പിന്നീട് അദ്ദേഹം ഐ സ്പെഷ്യലിസ്റ്റായി സേവനമുനുഷ്ഠിച്ചു. ഇതിനിടയില്‍ നാലുസഹോദരിമാരും പഠിച്ചു. അവരെല്ലാം നല്ല നിലയിലെത്തി.
ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളെക്കുറിച്ച്?
ഞാനും ഭര്‍ത്താവും കണ്ണൂരില്‍ ജോലിചെയ്യുന്ന സമയം. ഇന്നും ആ സംഭവം ഓര്‍ത്താല്‍ മനസ്സില്‍ ഭീതി പടരും. ഹുബ്ലിയില്‍ വച്ച് എന്റെ ഒരു അനുജത്തിയും കുടുംബവുമടക്കം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് അച്ഛനും അമ്മയും എന്റെയടുത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന അനുജന്‍ ശേഷാദ്രിനാഥനോട് ഈ വിവരം പറയേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. കാരണം അവന് പരീക്ഷ തുടങ്ങാറായിരുന്നു. അച്ഛന്‍ അപകടസ്ഥലത്ത് പോയി ചടങ്ങുകളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയശേഷം എന്നോട് പറഞ്ഞത് പിജി ഡിപ്ലോമ ചെയ്യണമെന്നാണ്. എംബിബിഎസ് കഴിഞ്ഞ കാലത്ത് ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ വിസമ്മതിച്ചു. അതിന്റെ കാരണം രസകരമായിരുന്നു. പിജി ഡിപ്ലോമ കഴിഞ്ഞാല്‍ അതുപോലെയുള്ള വരനെ അന്വേഷിക്കണമല്ലോ എന്നതായിരുന്നു അച്ഛന്റെ ആശങ്ക. പതിവില്ലാതെ അന്ന് അച്ഛന്‍ എന്നോട് ദീര്‍ഘനേരം സംസാരിച്ചു. എന്തു സംഭവിച്ചാലും അനിയനേയും അമ്മയേയും നോക്കണമെന്ന് അച്ഛന്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതു പറഞ്ഞ് രണ്ടു ദിവസത്തിനുശേഷം അച്ഛന്‍ ഹൃദയാഘാതത്താല്‍ എന്റെ കണ്മുന്നില്‍ വെച്ച് മരിച്ചു. എനിക്കത് വല്ലാത്ത ഷോക്കായി. ഒരു പക്ഷേ, അച്ഛന്റെ മനസ്സ് പറഞ്ഞിരിക്കണം, താനിനി അധിക കാലമില്ല എന്ന്.
അച്ഛന്റെ ആഗ്രഹപ്രകാരം ഞാന്‍ ഡിജിഒ എടുത്തു. അപ്പോഴേക്കും എനിക്ക് മൂന്ന് മക്കളായി. അമ്മ ഇപ്പോള്‍ കൂടെ ഇല്ല. അനുജന്‍ ഡോ. ശേഷാദ്രിനാഥന്‍ നേത്രരോഗ വിദഗ്ധനായി സേവനം ചെയ്യുന്നു.
എപ്പോഴാണ് പാലക്കാട്ടേക്ക് വരുന്നത്?
1978ല്‍ കണ്ണൂരില്‍ നിന്ന് ഞങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്നു. വിരമിക്കുന്നതുവരെ അവിടെത്തന്നെ സേവനമനുഷ്ഠിച്ചു. 30 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് വിരമിച്ചത്. വിരമിക്കുന്ന സമയത്താണ് എനിക്ക് 10000 രൂപ ശമ്പളം കിട്ടിത്തുടങ്ങിയത്. ശമ്പളത്തിനപ്പുറം കൈക്കുറ്റപ്പാടില്ലാതെ എത്രയോ പ്രസവമെടുത്തു. ഓരോ ജീവനും ഭൂമിയിലേക്കു വരുമ്പോള്‍ എന്റെ കൈകള്‍ അമ്മയുടെ കൈകളായി മാറി. അവിടെ ഞാന്‍ ഡോക്ടറേക്കാള്‍ ഒരമ്മയായി. ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ. സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തപ്പോഴുണ്ടായ സന്തോഷം വളരെ വലുതായിരുന്നു. ഡോക്ടര്‍മാര്‍ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുമായിരുന്നു. അമ്മയും കുഞ്ഞും രക്ഷപെടാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച് പരിശ്രമിച്ച എത്രയോ നിമിഷങ്ങളുണ്ട്. അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല.
റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതം?
വിരമിച്ചപ്പോഴും വെറുതെയിരിക്കാന്‍ പറ്റിയില്ല. സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയിത്തുടങ്ങി. സേവനത്തില്‍ 60 വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന വേളയിലും സന്തോഷത്തോടെ ജോലി ചെയ്യുന്നു. പാവപ്പെട്ട രോഗികള്‍ക്ക് എന്റെ ഫീസില്‍ ഇളവു നല്‍കുന്നു. അവര്‍ക്ക് വേണ്ടതായ സഹായങ്ങള്‍ ചെയ്യുന്നു.
കൈവിറയ്‌ക്കുന്നതുവരെ ജോലി തുടരണം എന്നാണ് പ്രാര്‍ത്ഥന. എന്റെ മൂന്ന് ആണ്‍ മക്കളും കേരളത്തിന് പുറത്താണ്. ഭര്‍ത്താവ് മരിച്ചു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും ഡോക്ടറായിത്തന്നെ സേവനമനുഷ്ഠിക്കണം എന്നാണ് ആഗ്രഹം.
















