കണ്ണൂർ: എഡിഎം നവിൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമെന്ന ആവശ്യത്തെ എതിർത്ത് പി. പി ദിവ്യ. തുടരന്വേഷണം എന്ന ആവശ്യത്തിനായി ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കുന്നതല്ല. എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചതാണെന്നും ദിവ്യ പറഞ്ഞു. ഹർജി ഈമാസം 23ന് വീണ്ടും പരിഗണിക്കും.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ ഹാർജിയിന്മേലുള്ള വാദം നടക്കുന്നതിനിടെയാണ് തുടരന്വേഷണം എന്ന വാദത്തെ പി.പി ദിവ്യ എതിർത്തത്. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ നൽകിയ ഹർജിയാണിതെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. വിശ്വൻ പറഞ്ഞു.
ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ വാദങ്ങളാണ് നവീൻ ബാബുവിന്റെ ഭാര്യ ഉന്നയിക്കുന്നത് വിശ്വൻ പറഞ്ഞു. പ്രതി സിപിഎം പ്രവർത്തകയായതിനാൽ പോലീസ് ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും കൈക്കൂലി വാങ്ങിയെന്ന വ്യാജ കേസ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജിയിൽ പറഞ്ഞിരുന്നു. ഇലക്ട്രോണിക് തെളിവുകളിൽ പലതിലും ക്രമക്കേടുകളുണ്ട് തുടങ്ങി കുറ്റപത്രത്തിലെ 13 പിഴവുകളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
















