വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതത്തിനെതിരെ 50 ശതമാനം തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കുമെന്ന് യുഎസിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ട്രംപ് അനാവശ്യമായി ഭാരതത്തിനെതിരെ തിരിയുകയാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ ട്രംപിന്റെ പേര് നൊബേല്‍ സമ്മാനത്തിനായി നിര്‍ദേശിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും ബോള്‍ട്ടണ്‍ പരിഹസിച്ചു.
ഇതുവരെ അഞ്ച് രാജ്യങ്ങള്‍ ട്രംപിനെ നൊബേലിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധം 12 ദിവസം കൊണ്ട് നിര്‍ത്തിവച്ചതിന് ഇസ്രയേലും ട്രംപിനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് നോബേല്‍ കമ്മിറ്റിക്ക് ഔദ്യോഗികമായി കത്ത് കൈമാറിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് പാകിസ്ഥാന്‍ ട്രംപിനെ നൊബേലിനായി നാമിര്‍ദേശം ചെയ്തത്.
പിന്നാലെ അടുത്തിടെ പ്രഖ്യാപിച്ച തീരുവ പട്ടികയില്‍ പാകിസ്ഥാനുമേലുള്ള നിരക്കില്‍ 10 ശതമാനം ഇളവും വരുത്തി. അതുകൊണ്ടുതന്നെ മോദി ട്രംപിനെ രണ്ട് തവണ നൊബേലിന് നാമനിര്‍ദേശം ചെയ്താല്‍ ഭാരതത്തിനെതിരെയുള്ള അധിക തീരുവ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ബോള്‍ട്ടണ്‍ പരിഹസിച്ചു.
ഭാരതവും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തകര്‍ക്കുന്ന വിധത്തിലുള്ള തെറ്റായ നടപടികളാണ് ട്രംപ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിനാണ് ഭാരതത്തിനെതിരെ 25 ശതമാനവും കൂടി ഉയര്‍ത്തി തീരുവ 50 ശതമാനമാക്കിയത്.
റഷ്യയില്‍നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട്. എന്നാല്‍ ചൈനയ്‌ക്ക് ഇത്തരത്തില്‍ ഒരു പ്രതിസന്ധി നേരിടേണ്ടി വന്നില്ല. ട്രംപിന്റെ ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കും. താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചിലപ്പോള്‍ ഏറെ സമയമെടുത്തേക്കും. അതേസമയം ട്രംപിന് കളിക്കാന്‍ കളമൊരുക്കുകയാണ് നിലവില്‍ പാകിസ്ഥാനും സൈനിക മേധാവി അസീം മുനീറും ചെയ്യുന്നതെന്നും ബോള്‍ട്ടണ്‍ വിമര്‍ശിച്ചു.
ഉക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തിവെക്കണമെന്നും, റഷ്യയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നും യുഎസ് ഭാരതത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ യുഎസ് ഭാരതത്തിനെതിരെയുള്ള തീരുവ 50 ശതമാനമാക്കുകയായിരുന്നു. ഈ മാസം 27-നാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.
















