അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ അഹല്യാ ശാപവും രാമനാല്‍ ലഭിച്ച ശാപമോക്ഷവും സമൂഹത്തെയും പൊതുബോധത്തെയും ഏറെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. ഗൗതമപത്‌നിയായ അഹല്ല്യയില്‍ ആകൃഷ്ടനായ ദേവേന്ദ്രന്‍ തന്റെ മായാജാലത്താല്‍ രാവിനെ പുലര്‍കാലമാക്കി ഗൗതമമുനിയെ സ്നാനത്തിനയച്ച് മുനിവേഷത്തില്‍ ആശ്രമത്തിലെത്തി അഹല്യയുമായി രമിക്കുന്നു.
ആശ്രമത്തിനുള്ളില്‍ തനിക്കൊപ്പം കേളിയാടുന്ന ആള്‍ ദേവേന്ദ്രനാണ് എന്നറിഞ്ഞിട്ടും എതിര്‍ക്കാനാവാതെ അഹല്ല്യ അതില്‍ അലിഞ്ഞുചേരുകയായിരുന്നു.
ഈ സമയം ഗംഗാനദിക്കരയില്‍ എത്തിയ ഗൗതമന്‍ ജലപ്പരപ്പിലേക്ക് നോക്കിയപ്പോള്‍ തനിക്ക് യാമം തെറ്റിയതായി മനസ്സിലാക്കി തിരികെ ആശ്രമത്തിലെത്തി. അവിടെ സംഭവിച്ചതെല്ലാം ഗ്രഹിച്ച മുനി അഹല്ല്യയെ ശിലയായിത്തീരന്‍ ശപിച്ചു. ത്രേതായുഗത്തില്‍ വിഷ്ണുവിന്റെ അവതാരമായ രാമന്റെ പാദസ്പര്‍ശത്താലാവട്ടെ ശാപമോക്ഷമെന്നും അനുഗ്രഹിച്ചു.
ത്രേതായുഗത്തില്‍ യാഗരക്ഷക്കായി മുനിശ്രേഷ്ഠന്‍ വിശ്വാമിത്രനുമൊരുമിച്ച് ആശ്രമത്തില്‍ എത്തിയ രാമലക്ഷ്മണന്മാര്‍ യാഗരക്ഷക്കു ശേഷം വൈദേഹ രാജ്യത്തേക്കു പോകുന്നു. യാത്രാമധ്യേ വിശ്വാമിത്രന്‍ അവര്‍ക്ക് ശാപത്താല്‍ ശിലയായിത്തീര്‍ന്ന അഹല്ല്യയെ കാട്ടികൊടുക്കുകയും രാമപാദസ്പര്‍ശത്താല്‍ ശാപമോക്ഷം സിദ്ധിക്കുകയും ചെയ്തു.
പൂര്‍വസ്ഥിതി പ്രാപിച്ച അഹല്ല്യയുടെ പാദം തൊട്ടുവന്ദിച്ച് രാമന്‍ സല്‍ക്കാരം സ്വീകരിക്കുകയും ചെയ്തു.
രാമന്റെ ഈ സമീപനം ലോകത്തിനു നല്‍കുന്നസന്ദേശം, തെറ്റുകള്‍ മനുഷ്യസഹജമാണെന്നും അറിഞ്ഞോ അറിയാതെയോ ഒരു തെറ്റു ചെയ്യുകയും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തിയെ അതിന്റെ പേരില്‍ പിന്നീട് അകറ്റിനിറുത്താതെ സമൂഹം ചേര്‍ത്തുനിര്‍ത്തണം എന്നാണ്. ശിക്ഷാകാലയളവില്‍ പശ്ചാത്താപഭരിതമാകുന്ന അവരുടെ മാനസങ്ങളില്‍ പരിവര്‍ത്തനം സംഭവിക്കുന്നു. ആ പശ്ചാത്താപം അവരിലെ തിന്മയെ നന്മയാക്കി മാറ്റുന്നു. ആ നന്മ നമ്മള്‍ ഓരോരുത്തരും തിരിച്ചറിയണം.
രാമന്‍ ഇവിടെ ഉയര്‍ത്തിക്കാട്ടുന്നത് മഹത്തായ മനുഷ്യാവകാശമാണ്. പൗരാണിക ഭാരതതീയ നിയമസംവിധാനത്തിന്റ മഹത്വമാണ് അതില്‍ തെളിയുന്നത്.
















