തിരുവനന്തപുരം: “പ്രചോദനം” തേടി വർഷത്തിൽ 10ഉം12ഉം തവണ രാഹുൽ ഗാന്ധി നടത്തുന്ന തായ്‌ലൻഡ്, വിയറ്റ്നാം, ലണ്ടൻ സന്ദർശനങ്ങൾ പോലെയാണ് നിക്ഷേപം തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തിനോ, ജനങ്ങൾക്കോ ഈ യാത്രകൾ കൊണ്ടൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇരുപത്തഞ്ചിലധികം രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. ഇതിന്റെ ഫലമായി കോടികൾ നിക്ഷേപമായി സംസ്ഥാനത്തേയ്‌ക്ക് എത്തിയെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം പച്ചക്കള്ളമെന്ന് തെളിയുകയാണ് വിവരാവകാശ രേഖകൾ. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രങ്ങളെക്കുറിച്ച് വ്യവസായ വകുപ്പിനോ, നിക്ഷേപങ്ങൾ ഏകോപിപ്പിക്കേണ്ട കെഎസ്ഐഡിസിക്കോ യാതൊരു വിവരവുമില്ല.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, കുടുംബത്തെ കൂടെക്കൂട്ടി നടത്തിയ പ്രഹസന യാത്രകൾ ആർക്ക് വേണ്ടിയായിരുന്നു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. തീർച്ചയായും മുഖ്യമന്ത്രി ഇതിന് മറുപടി പറയണം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, അദ്ദേഹത്തിന്റെ ഇന്ത്യാ സഖ്യ പങ്കാളിയായ രാഹുൽ ഗാന്ധിയുടെയും വിദേശ യാത്രകൾക്ക് ചില സമാനതകളുണ്ടെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ദുരൂഹവും രഹസ്യാത്മകവും, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് യാതൊരു പ്രയോജനവുമില്ലാത്തതുമാണ് ഇരുവരുടെയും യാത്രകൾ. ഭരണകക്ഷിയെന്ന നിലയിൽ സിപിഎമ്മിനെപ്പോലെ, പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസും പരാജയപ്പെട്ടിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
















