കേരളത്തിൽ ഉൾപ്പടെ ചിത്രീകരണം നടന്ന ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി (Coolie) യ്‌ക്കായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‍ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടൻ രജനികാന്ത് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് രജനിക്ക് ആദ്യം നല്‍കാന്‍ തീരുമാനിച്ചിരുന്നത് 150 കോടി ആയിരുന്നെന്നും എന്നാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിക്കുന്ന വന്‍ പ്രതികരണം കണ്ടതോടെ ഇത് 200 കോടിയിലേക്ക് ഉയര്‍ത്തിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നു. ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. 350 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചതെന്നാണ് റിപ്പോർട്ടുകൾ.
രജനി കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്നത് സംവിധായകന്‍ ലോകേഷ് കനകരാജ് ആണ്. 50 കോടിയാണ് ലോകേഷിന്റെ പ്രതിഫലം. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. കേവലം 15 മിനിറ്റ് മാത്രമാണ് ആമിറിന്റെ കഥാപാത്രമായ ദഹാ ചിത്രത്തില്‍ ഉള്ളത്. എന്നാല്‍ ആമിറിന് ലഭിക്കുക 20 കോടിയാണ്. സംഗീത സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. 15 കോടിയാണ് അനിരുദ്ധിന് ലഭിക്കുക.
നാഗാര്‍ജുനയ്ക്ക് 10 കോടിയും സത്യരാജിന് 5 കോടിയും ലഭിക്കും. ഉപേന്ദ്രയ്‌ക്കും ശ്രുതി ഹാസനും 4 കോടി വീതമാണ് ലഭിക്കുക. 3 കോടിയാണ് പൂജ ഹെഗ്ഡേയ്ക്ക് ലഭിക്കുക. മലയാളി താരം സൗബിന്‍ ഷാഹിറിന് 1 കോടിയാണ് ലഭിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. തൊട്ടതെല്ലാം ബോക്സ് ഓഫീസില്‍ പൊന്നാക്കിയ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ്.
ലോകേഷിന്റെ ഫ്രെയ്‌മിലേക്ക് രജനികാന്ത് ആദ്യമായി എത്തുന്ന ചിത്രമാണ് കൂലി.
















