തൃശൂർ: സുരേഷ് ഗോപി തൃശൂരിലെത്തി. രാവിലെ ഒമ്പതരയോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കി. മുദ്രാവാക്യം വിളികളുമായി വലിയ സ്വീകരണമാണ് സുരേഷ് ഗോപിക്ക് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
ദൽഹിയിൽ നിന്ന് ഇന്നു പുലർച്ചെ രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം വന്ദേഭാരത് ട്രെയിനിലാണ് തൃശൂരില്‍ എത്തിയത്. കനത്ത സുരക്ഷയാണ് പോലീസ് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അശ്വിനി ഹോസ്പിറ്റലില്‍ എത്തിയ സുരേഷ് ഗോപി കഴിഞ്ഞ ദിവസത്തെ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് മറുപടിയായി പറഞ്ഞത്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോയി.
സുരേഷ് ഗോപിയുടെ ഓഫീസ് സിപിഎം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നു രാവിലെ തൃശൂര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ , ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.
കഴിഞ്ഞദിവസം വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ സിപിഎം ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരിപ്പു മാല അണിയിക്കുകയും ചെയ്തിരുന്നു.
ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ഓഫീസിലേക്ക് നടത്തിയ പ്രതിഷേ മാർച്ച് ഓഫീസിന്റെ 100 മീറ്റർ മുമ്പ് പോലീസ് തടഞ്ഞു. തുടർന്ന് അവിടെ നിന്നു കൊണ്ട് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിൽ പോലീസ് ഒത്താശയോടെ സിപിഎം പ്രവർത്തകർ ഇടിച്ചുകയറി അക്രമിക്കുകയായിരുന്നു. ഇതിനിടെ ബിജെപി പ്രവർത്തകരെ പോലീസും വളഞ്ഞിട്ട് അക്രമിച്ചു. പോലീസിന്റെ ലാത്തിയടിയിൽ ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസുകാരൻ പിന്നിൽ നിന്നും തലയ്‌ക്ക് അടിക്കുന്നതും ലാത്തി ഒടിഞ്ഞുപോയതോടെ അവിടെ നിന്നും പിൻവലിയുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട് ജില്ലാ ജനറൽ സെക്രട്ടറി പി.കെ ബാബുവിന് സിപിഎമ്മിന്റെ കല്ലേറിൽ പരിക്കേറ്റു. സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം തൃശൂരിലെ അശ്വനി ആശുപത്രിയിൽ ചികിത്സയിലാണ്
















