തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തുറന്നുപറഞ്ഞതിനെത്തുടര്‍ന്ന് ഉടലെടുക്കുന്ന പ്രതികാര നടപടികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ആരോഗ്യ വകുപ്പിലെ കുത്തഴിഞ്ഞ നിലയും സര്‍ക്കാരിന്റെ ഭരണ പരാജയവും മറയ്‌ക്കാന്‍, ഡോ. ഹാരിസിനെ കെണിയില്‍ കുടുക്കാനുള്ള, ആരോഗ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെയാണ് ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടരേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. സത്യസന്ധനെന്ന് ആരോഗ്യ മന്ത്രിതന്നെ സമ്മതിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ പൂട്ടാന്‍ എല്ലാ ഒരുക്കങ്ങളും നടത്തവെയാണ് തീരുമാനം പൊളിഞ്ഞത്.
ഡോക്ടര്‍മാരിലും സാധാരണ ജനങ്ങളിലും ഉടലെടുക്കുന്ന എതിര്‍പ്പ് കനത്തതായിരുന്നു. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്നായിരുന്നു ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍. ഇത് നിഷേധിച്ച് ആദ്യം രംഗത്തെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡോക്ടര്‍ സത്യസന്ധനാണെന്ന നിലപാടെടുത്തു. പക്ഷെ, മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും പരസ്യമായി ഡോക്ടര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രിയും ചുവടുമാറ്റി.
കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള മേനിപറച്ചലിന്റെ പകിട്ട് കുറയ്‌ക്കുന്നതായിരുന്നു ഡോക്ടറുടെ വിലയിരുത്തലും വിമര്‍ശനവുമെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് ആശുപത്രിയിലെ ഉപകരണങ്ങള്‍ മോഷണം പോയി എന്ന വിമര്‍ശനം ഉയര്‍ന്നു. ഇത് കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തി. എന്നാല്‍ ഒരു ഉപകരണവും മോഷണം പോയിട്ടില്ലെന്നും ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ മാറ്റിവയ്‌ക്കുക മാത്രമാണ് ചെതെന്നും ഡോ. ഹാരിസ് പ്രസ്താവിച്ചു. അതുകൊണ്ടും തൃപ്തി വരാതെ ഡോക്ടറെ കുടുക്കിയേ തീരൂ എന്ന പിടിവാശിയിലായിരുന്നു ഡിഎംഇയും സംഘവും. ആരോപണങ്ങളും ആക്ഷേപങ്ങളും നിഷേധിച്ചുകൊണ്ട് അവധിയില്‍ പ്രവേശിച്ച ഡോ. ഹാരിസ്, വിശ്വാസമുണ്ടെങ്കില്‍ സംരക്ഷിക്കട്ടെ അല്ലെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനിടയില്‍ ഡോ. ഹാരിസ് കള്ളനാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമവും നടന്നു. കാണാതായ ഉപകരണത്തിന് പകരം മറ്റൊന്ന് വാങ്ങിവച്ചു എന്നൊരു കഥ വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളും സുപ്രണ്ടും വിശദീകരിക്കുമ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത്.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നതിനിടയില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാനായി ഫോണ്‍ സന്ദേശം. ആ ഫോണ്‍ തന്റേതായിരുന്നു എന്നാണ് ഡിഎംഇ പറയുന്നത്. എന്നാല്‍ ഫോണ്‍ ചെയ്തത് മന്ത്രി തന്നെയാണെന്നാണ് ആക്ഷേപം. അവര്‍ക്ക് മാധ്യമങ്ങളെ കണ്ട് ശീലമില്ലാത്തതിനാലാണ് ഫോണില്‍ വിളിച്ചതെന്നാണ് ഡി.എം.ഇ. ഡോ. വിശ്വനാഥിന്റെ വിശദീകരണം. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് പറയാനാണ് വിളിച്ചത്. മോസിലോ സ്‌കോപ്പ് കാണാതായിട്ടില്ല. ആ ഉപകരണം റൂമില്‍ത്തന്നെ ഉണ്ടെന്നു റിപ്പോര്‍ട്ടിലുണ്ടെന്ന് ഡിഎംഇ പറഞ്ഞു.
ഡോ. ഹാരിസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നതില്‍ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു. ഡോ. ഹാരിസിന്റെ മുറിയില്‍ അധികാരികള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് കയറി തിരച്ചില്‍ നടത്തിയത്. മുറിപൂട്ടുകയും ചെയ്തു. വകുപ്പുമേധാവിയുടെ മുറിയില്‍ പരിശോധന നടത്തുന്നത് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായത് വിമര്‍ശിക്കപ്പെട്ടു. അത് ഡോ. ഹാരിസിനെ മനഃപൂര്‍വ്വം കുറ്റക്കാരനാക്കാനാണെന്ന വാദവും ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് ‘സിസ്റ്റ’മാകെ തകര്‍ന്നിരിക്കുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കപ്പെട്ടത്.
അവധിക്കുശേഷം കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ഡോക്ടര്‍ പറഞ്ഞത് ‘താനൊരു തുറന്ന പുസ്തകമാണ്, തനിക്കൊരു ഭയവുമില്ലെ’ന്നാണ്. താനൊരു ഇടതുപക്ഷക്കാരനാണെന്ന് തുറന്നുപറഞ്ഞയാളാണ് ഡോക്ടര്‍. അതെന്തായാലും അദ്ദേഹത്തെ പൂട്ടാനെന്തിനാണിത്ര തിടുക്കമെന്ന ചോദ്യമാണുയരുന്നത്. ‘ഇതൊരു മുങ്ങുന്ന കപ്പലല്ല സാര്‍, ഇതിനൊരു കപ്പിത്താനുണ്ടെ’ന്ന് വീമ്പടിച്ച മന്ത്രിയുടെ മേനിപറച്ചിലാകെ പാളിപ്പോയി. ഇതോടെ മുഖം രക്ഷിക്കാന്‍ ഒത്തുതീര്‍പ്പു ശ്രമവുമായി മന്ത്രി രംഗത്തുവന്നു. ആരോഗ്യ വകുപ്പിനേയും സര്‍ക്കാരിനേയും കേരളത്തെത്തന്നെയും നാണക്കേടില്‍ കൊണ്ടെത്തിച്ച വീണാ ജോര്‍ജിന് ചേര്‍ന്നതല്ല മന്ത്രിപ്പണിയെന്നാണ് ഇതോടെ തെളിയുന്നത്. തന്ത്രങ്ങള്‍ പാളുകയും ജനരോഷം ഉയരുകയും ചെയ്തപ്പോഴുള്ള കരണംമറിച്ചിലുകളാണ് ഒടുവില്‍ കണ്ടത്. ഇടതു ഭരണത്തിന്റെ തനിനിറം ഒരിക്കല്‍ക്കൂടി തുറന്നു കാണിക്കപ്പെട്ടു എന്നതാണ് ഈ നാടകങ്ങളുടെ ഫലം.
















