ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രശംസിച്ച് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ . സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോദിയെയും അമിത് ഷായെയും “മഹാനായ നേതാക്കൾ” എന്ന് വിളിച്ചാണ് ഫൈസൽ ഖാൻ സംസാരിച്ചത്.
“മോദി ജി, ഷാ, ഇഎഎം ജയ്ശങ്കർ , നിതിൻ ഗഡ്കരി എന്നിവർ മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. രാജ്യം സുരക്ഷിതമായ കൈകളിലാണ്” എന്നും ഫൈസൽ ഖാൻ പറഞ്ഞു.ഇന്ത്യയെ “നിർജ്ജീവ സമ്പദ്‌വ്യവസ്ഥ” എന്ന് ട്രംപ് വിശേഷിപ്പിച്ചതിനെ രാഹുൽ ഗാന്ധി അംഗീകരിച്ചതിനോടും ഫൈസൽ വിയോജിച്ചു. മാത്രമല്ല ഗാന്ധികുടുംബത്തെ ലക്ഷ്യം വച്ച് വംശപരമ്പരയും പൈതൃകവും യോഗ്യതയിൽ നിന്നായിരിക്കണമെന്നും ഫൈസൽ പറഞ്ഞു.
ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള ആളായിരുന്നു അഹമ്മദ് പട്ടേൽ.ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ മോദി സർക്കാരിനെ പ്രശംസിച്ചതിനു പിന്നാലെയാണ് ഫൈസലും മോദിയെ പ്രശംസിച്ചത് . ഇത് കോൺഗ്രസിനെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അഹമ്മദ് പട്ടേൽ വെറുമൊരു നേതാവ് മാത്രമായിരുന്നില്ല, മറിച്ച് കോൺഗ്രസ് ഹൈക്കമാൻഡിന് വിശ്വസ്തനായ തന്ത്രജ്ഞനും “പ്രശ്നപരിഹാരകനും” എന്ന നിലയിലാണ് ആദരിക്കപ്പെട്ടിരുന്നത്. സോണിയ ഗാന്ധിയുടെ “വലം കൈ” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന അദ്ദേഹം ഡൽഹി രാഷ്‌ട്രീയത്തിൽ സ്വാധീനമുള്ള നേതാവായിരുന്നു. സംഘടനാ പുനഃസംഘടന മുതൽ തിരഞ്ഞെടുപ്പ് ടിക്കറ്റ് വിതരണം വരെയുള്ള പ്രധാന പാർട്ടി തീരുമാനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശമില്ലാതെ എടുത്തിരുന്നില്ല.
















