ന്യൂദല്‍ഹി: യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി. ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുന്ന ജോര്‍ജ്ജിയോ മെലനി ധീരമായ നിലപാടുകളുടെ പേരില്‍ മോദിയുമായി അടുപ്പും പുലര്‍ത്തുന്ന നേതാവാണ്. ഇന്ത്യാ മിഡില്‍ ഈസ്റ്റ് -യൂറോപ്പ്- ഇക്കണോമിക് കോറിഡോര്‍ (ഐഎംഇസി) അഥവാ ഐമെക് എന്നാണ് ഈ ഇടനാഴിയെ വിളിക്കുക. . ചുരുക്കപ്പേരായി ഐമെക് ഇടനാഴി എന്നും വിളിക്കാറുണ്ട്.
അമേരിക്കയുമായും ട്രംപുമായും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഐമെക് ഇടനാഴിയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. അമിതമായ വ്യാപാരത്തീരുവ കാരണം അമേരിക്കയില്‍ നിന്നും ഇന്ത്യയ്‌ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ യൂറോപ്യന്‍രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ഇറ്റലിയുടെ പ്രതിനിധി ഫ്രാന്‍സെസ്കോ ടാലോ ആണ് ഐ മെക് ഇടനാഴി പദ്ധതി പുനരുജ്ജീവിക്കണമെന്ന ആവശ്യം ഇന്ത്യയ്‌ക്ക് മുമ്പാകെ വെച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേൽ, ഇറ്റലി (അല്ലെങ്കിൽ ഗ്രീസ്) എന്നിവിടങ്ങളിലൂടെ യൂറോപ്പിലേക്കുള്ള ഒരു നിർദ്ദിഷ്ട പാതയാണ് ഈ ഐ മെക് ഇടനാഴി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2023 സെപ്തംബറില്‍ ന്യൂദല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് സോയൂസ് കനാല്‍ ഒഴിവാക്കിയുള്ള സുഗമമായ ചരക്ക് നീക്കത്തിന് ഇന്ത്യയില്‍ നിന്നും യുഎഇ വഴി ഇറ്റലിയിലൂടെ ഒരു ഇടനാഴി തുറക്കാനുള്ള നിര്‍ദേശം ഉണ്ടായത്. ഇതിന് ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎഇ ഭരണാധികാരിയും സൗദി രാജാവും എല്ലാം പിന്തുണ നല്‍കിയതോടെ ഐ മെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കാനുള്ള ധാരണാപത്രം ഒപ്പുവെയ്‌ക്കുകയും ചെയ്തു. ഈ ഇടനാഴി യാഥാര്‍ത്ഥ്യമായാല്‍ ചരക്ക് നീക്കത്തിനുള്ള ചെലവും സമയദൈര്‍ഘ്യവും നല്ലതുപോലെ കുറയും. ചരക്ക് നീക്കത്തിന് സൂയസ് കനാൽ ഒഴിവാക്കാമെന്നതാണ് ഇന്ത്യയുടെ നേട്ടം. രണ്ട് ഭാഗങ്ങളുള്ളതാണ് ഈ ഇടനാഴി. ഒന്ന് ഇന്ത്യയെ യുഎഇയുമായി ബന്ധിപ്പിക്കുന്ന കിഴക്കന്‍ ഇടനാഴി. യുഎഇയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതാണ് വടക്കന്‍ ഇടനാഴി. ഈ ഇടനാഴി യാഥാര്‍ത്ഥ്യമായാല്‍ 2027ല്‍ 60000 കോടി ഡോളറിന്റെ ചരക്ക് നീക്കം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ഈ ഇടനാഴിയിലൂടെ ചരക്ക് നീക്കം സുഗമമാക്കാന്‍ റോഡുകള്‍, റെയില്‍വേ ലൈനുകള്‍, തുറമുഖങ്ങള്‍ എന്നിവ പണിയേണ്ടതായി വരും. അതായത് ട്രക്കുകളിലൂടെ, ട്രെയിനുകളിലൂടെ, ചരക്ക് കപ്പലുകളിലൂടെയാണ് ചരക്ക് നീക്കം സാധ്യമാവുക. ഇതിനായി അംഗരാജ്യങ്ങളിലെ അടിസ്ഥാന സൗകര്യമേഖല ശക്തിപ്പെടുത്തേണ്ടിവരും. യുഎസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിതരണ ശൃംഖല സൃഷ്ടിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കും.
ഇസ്രയേല്‍-ഹമാസ് യുദ്ധമാണ് ഈ ഐ മെക് ഇടനാഴിക്ക് തടസ്സമായത്. ഇപ്പോള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. ഈ ഘട്ടത്തില്‍ വീണ്ടും ഐമെക് ഇടനാഴി സുഗമമാക്കണമെന്നാണ് ഇറ്റലി പറയുന്നത്. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചും അമേരിക്കയുമായി സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ചരക്ക് നീക്കം സുഗമമാക്കാന്‍ ഈ ഐമെക് ഇടനാഴി സഹായിക്കും. ട്രംപുമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കേണ്ടത് ഇന്ത്യയ്‌ക്കും അത്യാവശ്യമായിരിക്കുന്നു.
















