കറാച്ചി: പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ മാസം വീണ്ടും അമേരിക്കയിലേക്ക് പോകും. രണ്ട് മാസത്തിനിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ യുഎസ് സന്ദർശനമാണിത്. ഇത് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണ്.
ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാനെ “അതിശയകരമായ പങ്കാളി” എന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് കമാൻഡർ (CENTCOM) ജനറൽ മൈക്കൽ കുരില്ലയുടെ വിടവാങ്ങൽ ചടങ്ങിൽ മുനീർ പങ്കെടുക്കും.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഫോർ സ്റ്റാർ ആർമി ജനറലായ കുറില്ല ഈ മാസം അവസാമാണ് വിരമിക്കുന്നത്.
പാകിസ്ഥാനിലെ എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിനായുള്ള കരാറില്‍ ദിവസങ്ങൾക്ക് മുൻപ് അമേരിക്ക ഒപ്പുവച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള എതിർപ്പും സമ്മർദ്ദവും തള്ളിക്കൊണ്ടായിരുന്നു അമേരിക്കയുടെ ഈ നീക്കം.
പാക് ഭീകരർ നടത്തിയ പഹൽഗാം ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യം നടത്തിയതിന്റെ ഞെട്ടൽ തുടരുന്നതിനിടെയാണ് അസിം മുനീർ ജൂണിൽ അമേരിക്കയിലെത്തിയത്. വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ യുഎസ് പ്രസിഡന്റ് ഒരു സൈനിക മേധാവിയെ സ്വാഗതം ചെയ്തത് ചരിത്രത്തിൽ അദ്യ സംഭവമായിരുന്നു.
















