കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു കോടതി നിരീക്ഷണങ്ങള്‍ ഭാരതത്തിലെ പൊതുരംഗത്തേയ്‌ക്ക്, പ്രത്യേകിച്ച് രാഷ്‌ട്രീയ രംഗത്തേയ്‌ക്ക് ശക്തമായി വിരല്‍ ചൂണ്ടുന്നതാണ്. രാഹുല്‍ ഗാന്ധിയും അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസും അവരടങ്ങുന്ന ഇന്‍ഡി സഖ്യവും, രാജ്യത്തിനും പ്രധാനമന്ത്രിക്കും സൈന്യത്തിനും എതിരെ നടത്തുന്ന തരംതാണ പ്രചാരണങ്ങള്‍ക്കെതിരെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടുകള്‍ക്കെതിരെയും.
പ്രതിപക്ഷ നേതാവെന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന രാഹുല്‍ നടത്തുന്നത് ആ സ്ഥാനത്തിന്റെ മഹത്വത്തിനു തീരെ യോജിക്കാത്ത വിമര്‍ശനമാണെന്ന കോടതി പരാമര്‍ശം, നേരത്തെ തന്നെ സമൂഹത്തിന്റെ മനസില്‍ പതിഞ്ഞ കാര്യമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന നരേന്ദ്ര മോദിയോടുള്ള രാഷ്‌ട്രീയ വൈരം രാജ്യത്തോടുള്ള വിരോധമായി മാറുന്ന പ്രതിഭാസമാണ്, കുറച്ചുകാലമായി രാഹുലില്‍ കാണുന്നത്. അതിന്റെ ഭാഗമാണ്, ശത്രു രാജ്യങ്ങളായ പാകിസ്ഥാനെയും ചൈനയെയും ന്യായീകരിക്കുകയും അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സമീപനം ആ വ്യക്തിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാവുന്നത്. ഒരു ശരിയായ ഭാരതീയനില്‍ നിന്നു പ്രതീക്ഷിക്കാവുന്നവയല്ല ഇതൊന്നും എന്ന സുപ്രീം കോടതി പരാമര്‍ശം രാഹുലിനെ ചൊടിപ്പിച്ചെങ്കിലും അത് ഓരോ രാജ്യസ്‌നേഹിയുടേയും മനസ്സറിഞ്ഞ വാക്കുകളാണ്. അത് ഉള്‍ക്കൊള്ളാന്‍ രാഹുലിനും പാര്‍ട്ടിക്കും കഴിയാതെ പോകുന്നത് അവരുടെ മാനസികമായ അടിമത്തം കൊണ്ടാണ്. ഭാരതത്തെയും ഭാരതീയ സംസ്‌കാരത്തെയും എതിര്‍ക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ചില സംഘടിത വിഭാഗങ്ങളുടെ താത്പര്യമാണ് രാഹുലിന്റെ നാവിലൂടെ പുറത്ത് വരുന്നത്. അവരുടെ മസ്തിഷ്‌ക്കമാണ് രാഹുലിന്റെ തലയിലൂടെ പ്രവര്‍ത്തിക്കുന്നത്. ചിന്തകളിലൂടെയാണല്ലോ ഓരോരുത്തരുടെയും വ്യക്തിത്വം തെളിയുന്നത്. രാഹുലിന്റെ ചിന്തയില്‍ തെളിയുന്നത് രാജ്യവിരുദ്ധതയാണ്. അതാണ് കോടതി സൂചിപ്പിച്ചതും. അത് അടിമത്തത്തില്‍ ഊന്നിയ ചിന്തയാണ്. സംഘടിത രാജ്യ വിരുദ്ധതയ്‌ക്ക് സ്വയം അടിമപ്പെട്ട അധികാര മോഹിയുടെ ചിന്ത. പാരമ്പര്യമായി തനിക്ക് കിട്ടേണ്ടത് മറ്റൊരാള്‍ തട്ടിയെടുത്തു എന്ന ചിന്ത. ന്യായവും നീതിപൂര്‍വ്വവും നിയമപരവുമായ മാര്‍ഗത്തിലൂടെ നേടാന്‍ കഴിയാത്തത് കുത്സിതമായി നേടാനുള്ള നീക്കം. അതിനു സാധിക്കാത്തതിന്റെ അസഹിഷ്ണുത. സംഘടിതമായി കോടതിക്കെതിരെ നീങ്ങിയാല്‍ എല്ലാം നേടാമെന്ന മൂഢ ചിന്തയാണ് ഇന്ന് ആ നേതാവിനെയും അനുയായികളെയും നയിക്കുന്നത്.
സിപിഎം ജനനം മുതല്‍ ദേശവിരുദ്ധത മനസ്സിലുറച്ച പ്രസ്ഥാനമാണെന്ന് ഏവര്‍ക്കും അറിയാം. രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുകയും വൈദേശിക പ്രശ്‌നങ്ങളില്‍ മതം നോക്കി പ്രതികരിക്കുകയും ചെയ്യുന്ന അവരുടെ ലക്ഷ്യവും ദേശവിരുദ്ധത വോട്ടാക്കി മുതലെടുക്കുക എന്നതാണ്. ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തിന് മുംബൈയില്‍ അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അവര്‍ക്കെതിരെ കേസ് നടത്തുന്നതിനേക്കാള്‍ നല്ലത് അവരെ അവഗണിക്കുന്നതാണ് എന്ന പരാമര്‍ശം കുറിക്കു കൊള്ളുന്നതായി. ദേശീയതയും ദേശഭക്തിയും എന്തെന്ന് ഇനിയും പഠിക്കാത്ത പ്രസ്ഥാനത്തിന് അവഗണന തന്നെയാണ് ഏറ്റവും നല്ല മറുപടി. അത് ജനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുമുണ്ട്. അത് തുടരുകയാണ് അവരെ നേരിടാനുള്ള കൃത്യമായ വഴി.
രാഷ്‌ട്രം അത്ഭുതകരമായ വികസനക്കുതിപ്പു നടത്തുന്ന ഈ സമയത്ത്, ഭാരത രാഷ്‌ട്രീയത്തിലെ രണ്ടു വിനാശകാരികളായ ഈ വൈറസുകളെ നിഷ്‌ക്രിയരാക്കുക എന്നത് കാലത്തിന്റെ ആവശ്യമാണ്. അത് ചെയ്യേണ്ടത് സാമാന്യ ജനങ്ങളാണ്. അത് അവരുടെ കടമകൂടിയാണ്.
















