തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാലവേല. പേട്ടസ്വദേശിയുടെ വീട്ടില്‍ നിന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചത് നാഗാലാന്റില്‍ നിന്നുള്ള 15 കാരിയെ. വീട്ടുജോലിക്ക് നിര്‍ത്തിയത് മാസം 3000രൂപ ശമ്പളത്തില്‍.
കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേട്ട പള്ളിമുക്കിലുള്ള വീട്ടില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരിശോധന നടത്തിയത്. ഇവിടെ വീട്ടുജോലിക്ക് നിര്‍ത്തിയ നിലയില്‍ 15 വയസുള്ള പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാഗാലാന്റ് സ്വദേശിനിയായ പെണ്‍കുട്ടി അവിടത്തെ വനവാസി വിഭാഗത്തില്‍ നിന്നുള്ളതാണെന്നാണ് വിവരം. പെണ്‍കുട്ടിയെ പോലീസ് സാന്നിധ്യത്തിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്നില്‍ എത്തിച്ചത്. കുട്ടിയെ റസ്‌ക്യൂഹോമിലേക്ക് മാറ്റി.
രണ്ട് മാസം മുമ്പാണ് കുട്ടിയെ പേട്ടയിലുള്ള വീട്ടില്‍ എത്തിച്ചത്. പ്രതിമാസം കൂലിയായി 3000 രൂപ നല്‍കിയിരുന്നു എന്ന് കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയോട് പറഞ്ഞിട്ടുണ്ട്. വീട്ടുടുമസ്ഥന്‍ നാഗാലാന്റില്‍ പോയി മടങ്ങിയപ്പോള്‍ അവിടെ നിന്നും എത്തിച്ചതാണ് കുട്ടിയെ. ഇയാള്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണെന്നാണ് വിവരം. കുട്ടി നാഗാലാന്റിലെ ഗ്രാമീണ ഭാഷയാണ് സംസാരിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്കും സാധിച്ചിട്ടില്ല.
ദ്വിഭാഷിയെ ഉപയോഗിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും കൗണ്‍സിലിങ് നല്‍കാനുമുള്ള നീക്കത്തിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി. സംഭവം മനുഷ്യക്കടത്ത് ആണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. നാഗാലാന്റില്‍ നിന്നും 15 വയസുള്ള പെണ്‍കുട്ടിയെ ഒരു രേഖയുമില്ലാതെയാണ് തലസ്ഥാനത്ത് എത്തിച്ചത്. അതേസമയം സംഭവത്തില്‍ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. സംഭവത്തില്‍ ബാലവേലയ്‌ക്ക് കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ നിന്നും കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
















