മലേഗാവ് ബോംബ് സ്‌ഫോടന കേസിലെ എന്‍ഐഎ കോടതിയുടെ വിധി ജയിലില്‍ വലിയ പീഡനങ്ങള്‍ അനുഭവിച്ച പ്രജ്ഞാ സിങ് ഠാക്കൂറും ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതും അടക്കമുള്ള പ്രതികള്‍ക്ക് അനുകൂലമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിചാരണ നടന്ന കേസുകളിലൊന്നില്‍ ഉണ്ടായിരിക്കുന്ന വിധി കോണ്‍ഗ്രസിനും, ജിഹാദി ശക്തികള്‍ക്ക് രാഷ്‌ട്രീയ പിന്തുണ നല്‍കുന്ന ഈ പാര്‍ട്ടിക്കും എതിരാണ്. പക്ഷേ മലേഗാവ് സ്‌ഫോടനം ഹിന്ദു ഭീകരതയാണെന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങള്‍ കോടതിവിധിയോടെ അത് പൊളിഞ്ഞപ്പോള്‍ നിശബ്ദത പാലിച്ചു. വിധി പ്രഖ്യാപനത്തിന്റെ പ്രാധാന്യവും, തുടര്‍ന്ന് പുറത്തുവന്ന സ്‌ഫോടനാത്മകമായ വിവരങ്ങളും ചര്‍ച്ചയ്‌ക്ക് വിധേയമാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. പല മാധ്യമങ്ങളും ഒറ്റ ദിവസത്തെ വാര്‍ത്തയില്‍ എല്ലാം ഒതുക്കി. മതേതരത്വത്തെ കുറിച്ച് വാചാലരാവുകയും, സ്‌നേഹത്തിന്റെ കട നടത്തുകയുമൊക്കെ ചെയ്യുന്ന കോണ്‍ഗ്രസിന്റെ രാജ്യദ്രോഹപരമായ മുഖം മറച്ചുപിടിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ഇസ്ലാമിക ഭീകരവാദം ആഗോള പ്രതിഭാസമാണ്. ആര്‍എസ്എസും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഇല്ലാതിരിക്കുന്ന രാജ്യങ്ങളിലും അക്രമങ്ങളും കൂട്ടക്കൊലകളും നടത്തുന്നവരാണ് ജിഹാദി ശക്തികള്‍. എന്നാല്‍ ഈ സത്യം മറച്ചുപിടിച്ച് ഇസ്ലാമിക ഭീകരവാദത്തിന് കാരണം ഹിന്ദുത്വ ശക്തികളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കാവി ഭീകരത അല്ലെങ്കില്‍ ഹിന്ദു ഭീകരത നിലനില്‍ക്കുന്നതിനാല്‍ ഇസ്ലാമിക ഭീകരതയെ വിമര്‍ശിക്കുന്നതും, അതിനെതിരെ നടപടിയെടുക്കുന്നതും ശരിയല്ലെന്നാണ് കോണ്‍ഗ്രസിന്റെ നയം. മലേഗാവ് സ്‌ഫോടനത്തെ ഹിന്ദു ഭീകരതയാക്കിയത് ഈ നയത്തിന്റെ ഭാഗമായിരുന്നു.
കേന്ദ്രവും മഹാരാഷ്‌ട്രയും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് 2008 ല്‍ മലേഗാവ് സ്‌ഫോടനം നടന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍, പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണം, ദല്‍ഹിയിലെ ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ എന്നിവയിലൊക്കെ ഇസ്ലാമിക ഭീകരവാദികളുടെയും അവരെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാന്റെയും പക്ഷം പിടിക്കുകയും, ഇതിനെതിരായ നടപടികളെ വിമര്‍ശിക്കുകയും ചെയ്ത കോണ്‍ഗ്രസ് മലേഗാവ് സ്‌ഫോടന കേസ് ‘ഹിന്ദു ഭീകരത’ എന്നൊന്ന് സൃഷ്ടിക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ഹിന്ദുക്കളെയും ഹിന്ദുത്വ ആശയത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഭാരതത്തിന് എതിരായ ഭീകരാക്രമണം സര്‍ക്കാര്‍ നയമായി സ്വീകരിച്ചിട്ടുള്ള പാകിസ്ഥാനെ ഇത് വല്ലാതെ സന്തോഷിപ്പിക്കുകയും ചെയ്തു.
മലേഗാവ് കേസ് ഏറ്റെടുത്ത മഹാരാഷ്‌ട്ര പോലീസിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കോണ്‍ഗ്രസിന്റെ താല്‍പര്യം അനുസരിച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഭീകരാക്രമണ കേസില്‍ ഹിന്ദുക്കളെ പ്രതികളാക്കി. ഒരു സംന്യാസിനിയെതന്നെ ഇതില്‍ ഉള്‍പ്പെടുത്തിയത് കാവി ഭീകരതയെന്ന ആഖ്യാനത്തെ ശക്തിപ്പെടുത്തി. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ ആസൂത്രണത്തില്‍ അഭിനവ് ഭാരത് എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് 4000 പേജ് വരുന്ന കുറ്റപത്രത്തില്‍ എടിഎസ് ആരോപിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും യുഎപിഎയ്‌ക്കും പുറമെ മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിലെ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തി. കര്‍ക്കശമായ നിയമങ്ങളിലൂടെ ‘ഹിന്ദുഭീകരത’ ജനങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിചാരണ കോടതി ‘മോക്ക’ ബാധകമല്ലാതാക്കിയെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയി ഈ നിയമത്തിലെ വകുപ്പുകള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ ഈ ഉത്തരവ് പ്രജ്ഞാ സിങ്ങിന്റെ അപേക്ഷയില്‍ സുപ്രീംകോടതി നിരാകരിച്ചു.
ഇത്രയുമായതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രംഗത്തുവന്നു. ‘ഹിന്ദു ഗ്രൂപ്പുകളില്‍പ്പെട്ട തീവ്രവാദികള്‍ ഇസ്ലാമിക ഭീകരവാദികളായ ലഷ്‌കറെ തോയ്ബയെക്കാള്‍ അപകടകാരികളാണ്’ എന്നായിരുന്നു അമേരിക്കയുടെ അംബാസഡര്‍ തിമോത്തി റോമറോട് രാഹുല്‍ പറഞ്ഞത്. വിക്കിലീക്‌സാണ് ഇരുവരുടെയും സംഭാഷണം പുറത്തുവിട്ടത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ‘ഹിന്ദു ഭീകരത’യെക്കുറിച്ച് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 26/11ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നു പറഞ്ഞ് പാകിസ്ഥാനെ കുറ്റവിമുക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം ദല്‍ഹിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് കാവി ഭീകരതയെ ഔദ്യോഗികമായി അംഗീകരിച്ചു. രാജ്യത്തെ പല ഭീകരാക്രമങ്ങള്‍ക്കും പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്നും, ഇതിനെതിരെ ജാഗ്രത വേണമെന്നും ചിദംബരം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ അക്രമികളെ നേരിട്ട ഹേമന്ത് കര്‍ക്കറയെ കൊലപ്പെടുത്തിയത് ഹിന്ദു ഭീകരവാദികള്‍ ആണെന്നും, മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ചതിന്റെ പക തീര്‍ക്കുകയായിരുന്നു ഇവരെന്നും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന എ.ആര്‍. ആന്തുലെ പ്രഖ്യാപിച്ചു.
പി. ചിദംബരത്തിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ ഷിന്‍ഡെ ഹിന്ദു ഭീകരതയെക്കുറിച്ച് പാര്‍ലമെന്റിലും മുറവിളികൂട്ടി. ആര്‍എസ്എസും ബിജെപിയും ഹിന്ദു ഭീകരത പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഷിന്‍ഡെക്ക് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ മാപ്പുപറയേണ്ടിവന്നു. ‘ഹിന്ദു ഭീകരത’ സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും ഭരണാധികാരികളുടെയും ശ്രമം ഇസ്ലാമിക ഭീകരവാദികളെയും പാകിസ്ഥാനെയും ഏറെ സന്തോഷിപ്പിച്ചു. ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള ഇസ്ലാമിക മതമൗലികവാദ-ഭീകര സംഘടനകള്‍ ഈ പ്രചാരണം ഏറ്റെടുത്തു.
മലേഗാവ് കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികളെ ശിക്ഷിക്കാനാവില്ലെന്നു പറഞ്ഞ എന്‍ഐഎ കോടതി, എടിഎസ് ശേഖരിച്ച തെളിവുകളിലെ വൈരുദ്ധ്യവും ചൂണ്ടിക്കാണിച്ചു. എടിഎസ് ശേഖരിച്ച തെളിവുകളുടെ വിശ്വാസ്യതയില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തിയ കോടതി, കൃത്രിമ തെളിവുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ വിധിപ്പകര്‍പ്പ് എടിഎസിന്റെയും എന്‍ഐഎയുടെയും ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് കൈമാറാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെയൊരു നടപടി ഉണ്ടായാല്‍ ഹിന്ദു ഭീകരതയുടെ വക്താക്കളായ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിക്കൂട്ടിലാവും. ഇതുകൊണ്ടാവും കോടതിവിധിയിലെ പല വസ്തുതകളും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കോളിളക്കമുണ്ടാക്കിയ ഒരു കേസിലെ കോടതിവിധിയെ കുറിച്ച് കാര്യമായ ചാനല്‍ ചര്‍ച്ചകളും ഉണ്ടായില്ല.
പ്രതികളെ എന്‍ഐഎ കോടതി വെറുതെവിട്ട വാര്‍ത്ത നല്‍കിയ പല മാധ്യമങ്ങളും തുടര്‍ന്നുണ്ടായ രണ്ട് വെളിപ്പെടുത്തലുകളെ കുറിച്ച് മൗനം പാലിച്ചു. കേസില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യാന്‍ മേലുദ്യോഗസ്ഥനായ പരംവീര്‍ സിങ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് എടിഎസ് അംഗമായിരുന്ന മെഹബൂബ് മുജാവര്‍ പറഞ്ഞത് പല മാധ്യമങ്ങളും കണ്ടില്ലെന്നു നടിച്ചു. കേസില്‍ സാക്ഷിയല്ലാത്തതുകൊണ്ടു മാത്രമാണ് മുജാവറിന്റെ മൊഴി എന്‍ഐഎ കോടതി പരിഗണിക്കാതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മൊഴി നല്‍കാന്‍ തന്നെ കഠിനമായി പീഡിപ്പിച്ചുവെന്ന് പ്രജ്ഞാ സിങ് നടത്തിയ വെളിപ്പെടുത്തലും മലയാളം മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായില്ല. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായതിനെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഇടതു നേതാക്കളും മാലേഗാവ് എന്ന വാക്കുപോലും പറഞ്ഞില്ല. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുന്നതിലും പിന്തുണയ്‌ക്കുന്നതിലും കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും ഒരേ മനസ്സാണ് ഉള്ളതെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു.
















