ന്യൂദൽഹി ; ഇന്ത്യയുമായുള്ള ബന്ധം നശിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹാലിയുടെ മുന്നറിയിപ്പ് . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്‌ക്കു മേലുള്ള തീരുവ കൂടുതൽ വർധിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.അമേരിക്ക ചൈനയ്‌ക്ക് ഒരു ഇളവുകളും നൽകരുതെന്നും റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണിതെന്നും അവർ പറഞ്ഞു.
“ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത്, പക്ഷേ നമ്മുടെ എതിരാളിയും റഷ്യൻ-ഇറാനിയൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങുന്നയാളുമായ ചൈനയ്‌ക്ക് 90 ദിവസത്തേക്ക് താരിഫ് ഇളവ് നൽകിയിട്ടുണ്ട്. ചൈനയ്‌ക്ക് ഇളവ് നൽകരുത്, ഇന്ത്യ പോലുള്ള ശക്തമായ സഖ്യകക്ഷിയുമായുള്ള നിങ്ങളുടെ ബന്ധം നശിപ്പിക്കരുത്” നിക്കി ഹാലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം ഇന്ത്യയെ പിന്തുണച്ച് റഷ്യ പരസ്യമായി രംഗത്തെത്തി.അത്തരം യുഎസ് സമ്മർദ്ദ തന്ത്രങ്ങൾ നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. “ഇന്ത്യയ്‌ക്കെതിരായ യുഎസ് ഭീഷണികളെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. അത്തരം പ്രസ്താവനകൾ ന്യായമാണെന്ന് റഷ്യ കരുതുന്നില്ല” എന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
“പരമാധികാര രാജ്യങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനും, വ്യാപാര, സാമ്പത്തിക സഹകരണത്തിൽ പങ്കാളികളെ തിരഞ്ഞെടുക്കാനും, ഒരു പ്രത്യേക രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായ വ്യാപാര, സാമ്പത്തിക സഹകരണ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാനും അവകാശമുണ്ടായിരിക്കണം” ദിമിത്രി പെസ്കോവ് പറഞ്ഞു.
















