ഡോ. കെ. എന്‍. മധുസൂദനന്‍ പിള്ള
ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍
അഫിലിയേറ്റഡ് കോളജ് സംവിധാനം പടിപടിയായി യൂണിവേഴ്സിറ്റികളായി പരിവര്‍ത്തനം ചെയ്യുക എന്നുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുകയാണ് കേരള സര്‍ക്കാരിന്റെ ഉദ്ദേശം. ഇപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ നിലവിലുള്ള പല അഫിലിയേറ്റഡ് കോളജുകളും വില്പനയ്‌ക്ക് ഇട്ടിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ പുതിയ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കാന്‍ ബില്ല് കേരള സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ഇത് അശാസ്ത്രീയവും അനവസരത്തിലുള്ളതാണെന്നും, പാര്‍ട്ടിയുടെ സിദ്ധാന്തത്തിനും നയങ്ങള്‍ക്കും വിരുദ്ധമാണെന്നറിഞ്ഞിട്ടും ഇതിന്റെ പിന്നിലെ വലിയ കച്ചവട സാധ്യത മുതലെടുക്കാനാണ് പാര്‍ട്ടി ഈ സാഹസത്തിനു തയ്യാറായത്. ഈ ബില്ലിന്റെ ആശ്വാസം ലഭിക്കാന്‍ പോകുന്നത് ഇപ്പോള്‍ തന്നെ രോഗാവസ്ഥയിലിരിക്കുന്ന സ്വാശ്രയ മാനേജ്മെന്റ് കോളജുകള്‍ക്കാണ്. സ്വകാര്യ യൂണിവേഴ്സിറ്റികള്‍ സ്വയംഭരണ മള്‍ട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാകുമ്പോള്‍ മെഡിക്കല്‍ കോളജ് വരെ ഈ യൂണിവേഴ്സിറ്റിയില്‍ നടത്താവുന്നതാണ്. 25 കോടി രൂപയും 15 ഏക്കര്‍ സ്ഥലവും ഒരു യൂണിവേഴ്സിറ്റിക്ക് മതിയെന്നിരിക്കെ നിലവിലുള്ള സ്വകാര്യ കോളജുകള്‍ക്ക് ഇതിലും അധികം ആസ്തി ഉള്ളതിനാല്‍ അവര്‍ക്ക് യൂണിവേഴ്സിറ്റികളായി മാറാന്‍ യാതൊരു തടസ്സവുമില്ല.
2002ല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത്ത് ജോഗി സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസ് വിപുലീകരിക്കാന്‍ ഇത്തരമൊരു പദ്ധതി പ്രയോഗത്തില്‍ വരുത്തിയിട്ടുള്ളതാണ്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നതിനായി ഛത്തീസ്ഗഡ് സ്വകാര്യമേഖലാ സര്‍വകലാശാല നിയമം നടപ്പിലാക്കി. രണ്ടുകോടി രൂപ എന്‍ഡോമെന്റ് ഫണ്ടും 15 ഏക്കര്‍ സ്ഥലവും ഉള്ള ഏത് രജിസ്ട്രേഡ് സ്ഥാപനത്തിനും യൂണിവേഴ്സിറ്റി തുടങ്ങാന്‍ യോഗ്യതയുണ്ട് ഈ നിയമപ്രകാരം. അന്ന് പൊതുവേ ഉയര്‍ന്നുവന്ന ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ മുഴുവനും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതിന് അനുവദിച്ചു എന്നാണ്. യുജിസിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ഈ ഉത്തരവ് വഴി ഒരു വര്‍ഷത്തിനുള്ളില്‍ 117 സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിതമായി. 2025 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഛത്തീസ്ഗഡ് നിയമത്തിന്റെ കീഴില്‍ സ്ഥാപിതമായ സ്വകാര്യ സര്‍വകലാശാലകള്‍ മുഴുവന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിക്കുകയും അവയെ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.
ഏതാണ്ട് സമാനമായ രീതിയിലാണ് കേരളവും സ്വകാര്യ യൂണിവേഴ്സിറ്റി ബില്ലു നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കിയിരിക്കുന്നത്. യുജിസിയുടെ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് അനുസൃതമായി തന്നെ നിലവിലുള്ള സ്വകാര്യ കോളജുകള്‍ക്കു പോലും സ്വാഭാവികമായി യൂണിവേഴ്സിറ്റികളായി പരിണമിക്കാം എന്ന വ്യവസ്ഥയുള്ളപ്പോള്‍ പുതിയ ബില്ലു കൊണ്ടുവരേണ്ട ആവശ്യമില്ല. മാത്രമല്ല, സ്വകാര്യവത്കരണത്തിനെതിരെ സൈദ്ധാന്തികമായും അക്രമാസക്തമായും ഇത്രയും കാലം പോരാടിക്കൊണ്ടിരുന്നവര്‍ പൊടുന്നനെ എന്തിനാണ് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുവാന്‍ സ്പോണ്‍സേര്‍ഡ് ബോഡി 25 കോടി രൂപയുടെ ഒരു എന്‍ഡോവ്മെന്റ് ഫണ്ട് രൂപീകരിക്കണം. സര്‍വകലാശാലയുടെ ആസ്ഥാനമോ രജിസ്റ്റര്‍ ചെയ്ത ഓഫീസോ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത് കുറഞ്ഞത് 15 ഏക്കര്‍ ഭൂമി ഉണ്ടായിരിക്കണം. സ്പോണ്‍സറിങ് ബോഡിക്ക് പ്രസ്തുത ഭൂമിയില്‍ ഒരു മള്‍ട്ടി ക്യാമ്പസ് സര്‍വകലാശാല സ്ഥാപിക്കാവുന്നതാണ്. സ്പോണ്‍സറിങ് ബോഡിയുടെ കയ്യിലുള്ള സ്വകാര്യ സ്വാശ്രയ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളും സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
കഴിഞ്ഞ കുറേദിവസങ്ങളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല, പ്രത്യേകിച്ച് സര്‍വകലാശാലാ ഭരണസംവിധാനം മുഴുവന്‍ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും ഭരണ പ്രതിസന്ധിയിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. സര്‍വകലാശാലയിലെ ഭരണം മാത്രമല്ല പഠന ഗവേഷണങ്ങള്‍ക്കും പൂര്‍ണമായ ഒരു സ്തംഭനാവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതെല്ലാം ആസൂത്രിതമായി സര്‍ക്കാര്‍ തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായി അരങ്ങേറിയതാണ്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് ചിന്തിതമായ ഒരു പരിപാടിയായിരുന്നു ഇത്. ഇതിലൂടെ ചാന്‍സലറെ സമ്മര്‍ദ്ദത്തിലാക്കി രണ്ടു ബില്ലുകളും പാസാക്കി എടുക്കുക എന്നതാണു ഉദ്ദേശം. പ്രോ ചാന്‍സലര്‍ എന്ന നിലയ്‌ക്ക് വകുപ്പ് മന്ത്രിക്ക് ചാന്‍സലറിനെക്കാള്‍ പരമാധികാരം നല്‍കിക്കൊണ്ടു മന്ത്രിയുടെ കീഴിലെ ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റായി യൂണിവേഴ്സിറ്റികള്‍ മാറും. അതോടെ ജനാധിപത്യ സ്വഭാവവും സ്വയംഭരണാവകാശങ്ങളും അക്കാദമിക മൂല്യങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എന്നന്നേയ്‌ക്കുമായി പടിയിറങ്ങും. സ്വകാര്യ സ്വാശ്രയ കോളജുകള്‍ പാര്‍ട്ടി കോര്‍പ്പറേറ്റ് ഭീമന്മാരായ കോര്‍പറേറ്റീവ് സൊസൈറ്റികള്‍ വാങ്ങി സ്വകാര്യ സര്‍വകലാശാലകളുടെ ഒരു ശൃംഖല തന്നെ കേരളത്തില്‍ സ്ഥാപിക്കാന്‍ സാധിക്കും. പാര്‍ട്ടി ഇംഗിതത്തിനനുസരിച്ച് ഉന്നത ബിരുദങ്ങള്‍ നേടിയ ഒരു തലമുറ ഉയിര്‍ത്തെഴുന്നേല്‍ക്കും. അതോടെ കേരളത്തെ മധുര മനോഹര മനോജ്ഞ ചൈനയാക്കി മാറ്റാം എന്ന പാര്‍ട്ടിയുടെ ലക്ഷ്യവും സാക്ഷാത്കരിക്കും. ഈ ദുരന്തത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാനുള്ള പോംവഴി ഒന്നുകില്‍ സര്‍ക്കാര്‍ ഈ രണ്ടു ബില്ലുകളും പിന്‍വലിക്കുക. അല്ലെങ്കില്‍ ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്‌ട്രപതിക്ക് അയച്ച് അഭിപ്രായം ആരായുക എന്നതു മാത്രമാണ് പരിഹാരം.
(അവസാനിച്ചു)
















