കേരള സര്‍വകലാശാലയില്‍ സിപിഎം പിന്തുണയോടെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍വ്വകലാശാലാ ഭരണത്തെയാകെ പ്രതിസന്ധിയിലാക്കിയിട്ട് കുറച്ചു കാലമായി. തങ്ങളാണ് സര്‍വ്വകലാശാലാ ഭരണത്തിലെ സര്‍വ്വാധിപതികളെന്ന് നടിച്ച് ജീവനക്കാരെ വരെ വരുതിയിലാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നീക്കത്തെ എതിര്‍ത്ത് ജീവനക്കാര്‍ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ രംഗത്തുവന്നിരിക്കുകയാണ്. ഇല്ലാത്ത അധികാരങ്ങളൊക്കെ ഉണ്ടെന്ന് പ്രചരിപ്പിച്ച് ഭരണം തങ്ങളുടെ കൈകളിലാക്കാനുള്ള നീക്കത്തിനാണ് ഇപ്പോള്‍ ജീവനക്കാരുടെ എതിര്‍പ്പിലൂടെ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിവരുന്ന വഴിവിട്ട നീക്കങ്ങള്‍ ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ എന്ന പൊതു വികാരത്തിലേക്ക് ജീവനക്കാരും എത്തിയെന്നത് ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്.
ചാന്‍സലറായ ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കുമൊന്നും സര്‍വ്വകലാശാലാ ഭരണത്തില്‍ യാതൊരു അധികാരവുമില്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കമാണ് ഇവര്‍ കാലങ്ങളായി നടത്തിവരുന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി വഴിവിട്ട കാര്യങ്ങള്‍ ചെയ്യിക്കുന്നതായിരുന്നു ശൈലി. നിയമപരമല്ലാത്ത പലതും ഇത്തരത്തില്‍ നേടിയെടുത്തിട്ടുമുണ്ട്. സിന്‍ഡിക്കേറ്റിന്റെ ഇല്ലാത്ത അധികാരങ്ങള്‍ പറഞ്ഞ്, മുന്‍കാലങ്ങളില്‍ വൈസ്ചാന്‍സലര്‍മാരെ വരെ ചൊല്‍പ്പടിക്കു നിര്‍ത്തിയിരുന്നു. ഈ ശീലം ഇനിവിലപ്പോവില്ലെന്ന് സിപിഎമ്മും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും മനസ്സിലാക്കേണ്ട സമയമായി. മഹത്തായ വിദ്യാഭ്യാസ സംസ്‌കാരം പുലര്‍ത്തിയിരുന്ന കേരള സര്‍വ്വകലാശാലയെ, ഇടത് പക്ഷത്തിന്റെ കയ്യൂക്കും ഭീഷണിയും തകര്‍ക്കുകയാണെന്ന് വൈകിയെങ്കിലും ജീവനക്കാര്‍ ഒന്നടങ്കം മനസ്സിലാക്കിയിരിക്കുന്നു. ഇനിയും തങ്ങളെ ബന്ദികളാക്കി ഭരണം നടത്താമെന്നത് നടക്കില്ലെന്ന് അവര്‍ വിളിച്ചുപറയുകയാണിപ്പോള്‍.
കഴിഞ്ഞ ദിവസം വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങളുടെ ആജ്ഞകള്‍ അനുസരിക്കണമെന്നും വിസിയെയും നിയമാനുസൃതമുള്ള രജിസ്ട്രാറെയും അനുസരിക്കരുതെന്നുമുള്ള ആവശ്യം ഭീഷണിപ്പെടുത്തി നടപ്പിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ജീവനക്കാര്‍ ഒന്നടങ്കം അതിനെ എതിര്‍ത്തത് സര്‍വ്വകലാശാലയുടെ സുഗമമായ നടത്തിപ്പുണ്ടാകണമെന്നും സ്വസ്ഥമായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. സിന്‍ഡിക്കേറ്റിന്റെ ഭീഷണിക്കെതിരെ പരാതി നല്‍കാന്‍ അവര്‍ തയ്യാറായത് അത്രത്തോളം സഹികെട്ടിട്ടാണെന്ന് വ്യക്തം.
ജീവനക്കാരുടെ പരാതി പോലീസിനു കൈമാറി. രജിസ്ട്രാറും നടപടിയെടുത്തു. ജീവനക്കാരുടെ പ്രവര്‍ത്തന കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കുലറിറക്കി. സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ജീവനക്കാരെയോ ഫയലുകളോ വിളിച്ചു വരുത്താനോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ അധികാരമില്ല. വ്യക്തിഗതമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ജീവനക്കാര്‍ അംഗീകരിക്കേണ്ടതുമില്ല. ഒന്നിലധികം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചേര്‍ന്നുള്ള സംഘത്തിനും നിയമപരമായ അധികാരങ്ങളില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് രജിസ്ട്രാറുടെ സര്‍ക്കുലറിലുള്ളത്. സര്‍വ്വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത്തരത്തിലൊരു നടപടി അനിവാര്യമാണ്.
സര്‍വ്വകലാശാലയ്‌ക്കുള്ളില്‍ രാഷ്‌ട്രീയം കളിക്കുന്നവര്‍ക്കും അക്രമം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണിത്. അവര്‍ അംഗീകരിക്കില്ലെങ്കിലും, കാലവും കാലാവസ്ഥയും മാറി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇനിയും അക്രമം നടത്തിയും ഭീഷണി ഉയര്‍ത്തിയും എല്ലാവരെയും ചൊല്‍പ്പടിയിലാക്കാമെന്ന് ആരും കരുതരുത്. മാറിയകാലത്ത് തിരിച്ചടികളുണ്ടായിക്കൊണ്ടിരിക്കും. സര്‍വ്വകലാശാലയെ ഇടതു സര്‍വ്വാധിപത്യം നാശത്തിലേക്ക് നയിക്കുന്നതിനു തടയിടാന്‍ അത് ഉണ്ടായേ പറ്റൂ. അത് കാലത്തിന്റെ പ്രതികരണമാണ്.















