ന്യൂദൽഹി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ “ഗണ്യമായി” വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തക്ക മറുപടിയുമായി വിദേശകാര്യ മന്ത്രാലയം . ഇന്ത്യയെ വിമർശിക്കുന്നവർ തന്നെയാണ് റഷ്യയുമായി വ്യാപാരം നടത്തുന്നതെന്നും , ഇത് ഒരു രാഷ്‌ട്രീയ നീക്കമല്ല, മറിച്ച് ആഗോള വിപണി സാഹചര്യങ്ങൾ മൂലമുണ്ടായ ഒരു നിർബന്ധമായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.
‘ ഇന്ത്യയെ ലക്ഷ്യം വയ്‌ക്കുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ് . ഇന്ത്യയെ ലക്ഷ്യമിടുന്ന രാജ്യങ്ങൾ ആദ്യം സ്വന്തം നയങ്ങളും കണക്കുകളും പരിശോധിക്കണം.ഇന്ത്യ സ്വന്തം താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ ഒരു വലിയ സമ്പദ്‌വ്യവസ്ഥയാണ്, ദേശീയ താൽപ്പര്യങ്ങൾക്കും സാമ്പത്തിക സുരക്ഷയ്‌ക്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. യുക്രെയ്ൻ സംഘർഷത്തെ പരസ്യമായി എതിർത്തിട്ടും, യുഎസും യൂറോപ്യൻ യൂണിയനും ഊർജ്ജത്തിലും നിർണായക ഉൽപ്പന്നങ്ങളിലും ഉൾപ്പെടെ റഷ്യയുമായി വ്യാപാരം തുടരുന്നുവെന്നും ‘ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
2024 ൽ റഷ്യയുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാരം ഇന്ത്യയേക്കാൾ വളരെ കൂടുതലാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. റഷ്യൻ എൽഎൻജിയുടെ യൂറോപ്യൻ യൂണിയൻ ഇറക്കുമതി 16.5 ദശലക്ഷം ടൺ റെക്കോർഡിലെത്തി. യുഎസും റഷ്യയിൽ നിന്ന് യുറേനിയം, പല്ലേഡിയം, വളങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ “വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങി വലിയ ലാഭത്തിനായി തുറന്ന വിപണിയിൽ വിൽക്കുന്നു” എന്ന് ട്രംപ് ആരോപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതികരണം വന്നത്.
















