അങ്കമാലി : കോടനാട് തോട്ടുവയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് പോലീസ് പിടിയിൽ. ചേരാനല്ലൂർ തോട്ടുവ നെല്ലിപ്പിള്ളി അദ്വൈത് ഷിബു (24) വിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ 29നാണ് കൊലപാതകം നടന്നത്.
തോട്ടുവ സ്വദേശിനി അന്നമ്മ (84) യെരാത്രി എട്ടരയോടെ കോടനാട് തോട്ടുവ അമ്പലത്തിനടുത്തുള്ള പറമ്പിൽ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത നേതൃത്വത്തിൽപ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗലൂരു ബമ്മനഹള്ളിയിൽ നിന്നാണ് പിടികൂടിയത്.
അമ്മയെ വഴക്കു പറഞ്ഞതിലുള്ള വൈരാഗ്യവും, സാമ്പത്തിക ബുദ്ധിമുട്ടുമാണ് കൊലയിലേക്ക് നയിച്ചതെന്ന് യുവാവ് സമ്മതിച്ചു. വൃദ്ധയുടെ പറമ്പിലേക്കുള്ള വരവ് നിരീക്ഷിച്ച യുവാവ് പുറകിൽ നിന്ന് തേങ്ങ കൊണ്ട് വൃദ്ധയെ എറിഞ്ഞു വീഴ്‌ത്തി. ഒച്ചവച്ച അന്നമ്മയുടെ വായും മൂക്കും യുവാവ് പൊത്തിപ്പിടിച്ചു. തുടർന്ന് ആഭരണങ്ങൾ ഊരിയെടുത്ത ശേഷം വീട്ടിലെത്തി. അവിടെ നിന്ന് എറണാകുളത്തേക്ക് തിരിച്ചു. പിറ്റേന്ന് ബംഗലൂരുവിലേക്ക് കടന്നു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്തിയതും പിടികൂടിയതും.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ ഇൻസ്പെക്ടർമാരായ ജി.പി മനു രാജ്, സാം ജോസ്, എസ്.ഐ ടി. ആർ രാജീവ് , എ .എസ് .ഐമാരായ പി.എ അബ്ദുൽ മനാഫ്, വി.പി ശിവദാസ്, സുനിൽകുമാർ, സീനിയർ സി പി ഒ മാരായ മനോജ് കുമാർ, വർഗീസ് വേണാട്ട്, ടി.എ അഫ്സൽ, ബെന്നി ഐസക്, വൈശാഖ്, അരുൺ പി കരുൺ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
















