തിരുവനന്തപുരം: ചലച്ചിത്ര കോൺക്ലേവിൽ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിന്റെ പേരിൽ തൂക്കിക്കൊല്ലുന്നെങ്കിൽ ആവട്ടെ എന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. ‘ഏഷ്യാനെറ്റ് ടിവി’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിശദീകരണങ്ങൾ.
എസ് സി – എസ്ടി വിഭാഗങ്ങൾക്ക് സിനിമ നിർമ്മിക്കാൻ ഒന്നരക്കോടി നൽകുമ്പോൾ ആ പണം ശരിയായി വിനിയോഗിക്കാൻ അവർക്ക് മൂന്നു മാസത്തെപരിശീലനം നൽകണമെന്നായിരുന്നു അടൂരിന്റെ ഞായറാഴ്ചത്തെ പരാമർശം. സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
അതിനിടെ അടൂരിനെതിരേ ഈ പരാമർശനത്തിന്റെ പേരിൽ അടൂരിനെതിരേ പോലീസിൽ പരാതിപ്പെടാനും എസ് സി- എസ്ടി വിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്ന വകുപ്പ് കേസിൽ ഉൾപ്പെടുത്താനുമുള്ള സാധ്യതകൾ പരിശോധിച്ചുവരുന്നതായി റിപ്പോർട്ടുണ്ട്. മന്ത്രിസഭയിൽ വിവിധ വകുപ്പുമന്ത്രിമാർ അടൂരിന്റെ നിലപാടിൽ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. പിണറായി സർക്കാരിനെ നയിക്കുന്ന മുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എം.എ. ബേബി ഈ വിഷയത്തിൽ അടൂരിന്റെ ഒപ്പമാണ്.
എന്നാൽ അടൂർ പറഞ്ഞത് സംസ്ഥാന സർക്കാരിന്റെയും പൊതുഖജനാവിലെ പണം പാഴാകാതിരിക്കാനുള്ള അഭിപ്രായ പ്രകടനമാണെന്നും അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നും നിയമവൃത്തങ്ങൾ പറയുന്നു. മാത്രമല്ല, അടൂർ അഭിമുഖത്തിൽ നൽകിയ വിശദീകരണത്തിൽ തന്റെ പ്രസംഗം സദുദ്ദേശത്തിലായിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
അഭിമുഖത്തിലൂടെ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിൽ താൻ തലപ്പത്തിരുന്നപ്പോൾ ഉണ്ടായ സമരങ്ങൾ അനാവശ്യവും ദുരുപദിഷ്ടവുമായിരുന്നുവെന്നും ന്യായീകരിച്ചു.











