”സ്വന്തകര്‍മ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം”
എന്നറിയുമ്പോഴും ജീവിതത്തിന്റെ നശ്വരത എന്ന സനാതന സങ്കടംകൊണ്ട് നടക്കുമ്പോഴും കൈവന്ന ജീവിതത്തെ രചനാത്മകമായി തിരിച്ചുവിട്ട് അത് ലോകക്ഷേമത്തിനായി വിനിയോഗിച്ച ശ്രേഷ്ഠപുരുഷനായിരുന്നു എം.കെ. സാനു എന്ന സാനുമാഷ്. ഈ ആശയത്തെ ദൃഢമായി മനസ്സില്‍ പേറി ജീവിതവഴികളെ ശോഭനമാക്കി. അനേകലക്ഷങ്ങളുടെ മനസ്സിനെ വിമലീകരിക്കുന്നതിനാണ് അദ്ധ്യാപനവും പ്രസംഗവും എഴുത്തും പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ അദ്ദേഹം മലയാളികള്‍ക്ക് സര്‍വ്വസ്വീകാര്യനായി മാറി.
ആലപ്പുഴ പട്ടണത്തിനു സമീപത്തെ തുമ്പോളി ഗ്രാമത്തില്‍ 1927 ഒക്‌ടോബര്‍ 27 ന് മംഗലത്ത് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും ഏക സന്താനമായി ജനനം. കര്‍ഷക കുടുംബത്തിലെ വലിയ കൂട്ടുകുടുംബത്തില്‍, ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയിലായിരുന്നു ജീവിതം. നാട്ടിലെ കുടിപള്ളിക്കൂടം, കണ്ടയാശാന്റെ സ്‌കൂള്‍, ആലപ്പുഴ ലിയോ തേര്‍ട്ടിന്ത് സ്‌കൂള്‍, തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളജ്, ആലപ്പുഴ എസ്ഡി കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫസ്റ്റ് റാങ്കോടെ എംഎ പരീക്ഷ പാസായി. കൊല്ലം എസ്എന്‍ കോളജില്‍ 140 രൂപ പ്രതിമാസ ശമ്പളത്തില്‍ അദ്ധ്യാപകനായി നിയമിതനായി. ആര്‍. ശങ്കറായിരുന്നു ഇന്റര്‍വ്യു നടത്തി നിയമിച്ചത്. രണ്ടു വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ കോളജില്‍ ലക്ചററായി നിയമനം ലഭിച്ചു. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു സര്‍ക്കാര്‍ സര്‍വീസിലെ ആദ്യ നിയമനം. പ്രൗഢിക്ക് കേള്‍വികേട്ട കോളജില്‍ പഠിപ്പിക്കണമെന്ന മോഹം പണ്ടേ സാനുമാഷിനുണ്ടായിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പ്, പ്രൊഫ. എ. ചന്ദ്രഹാസന്‍, പ്രൊഫ. പി.വി. കൃഷ്ണന്‍നായര്‍ എന്നിവരെ പരിചയപ്പെട്ടു.
കവിത, നോവല്‍, സാഹിത്യ വിമര്‍ശനം ഇവയാണ് സാനുമാഷിന്റെ ഇഷ്ട വിഷയങ്ങള്‍. അദ്ധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഏറെ പ്രശസ്തി കൈവന്നു. സാനുമാഷ് ക്ലാസില്‍ ഹാജര്‍ വിളിക്കാറില്ല. ക്ലാസുകള്‍ വിദ്യാര്‍ത്ഥികളാല്‍ നിബിഡമായിരുന്നു. മറ്റ് വിഷയങ്ങള്‍ പഠിക്കുന്നവര്‍ ആ ക്ലാസ് കട്ടുചെയ്ത് മാഷിന്റെ ക്ലാസില്‍ വന്നിരിക്കുക, ആ ക്ലാസ് ആസ്വദിക്കുക എന്നിവ പതിവായിരുന്നു. മാഷ് വിദ്യാര്‍ത്ഥികളെ സിലബസിനു വെളിയിലെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും സാഹിത്യം, ചരിത്രം, ശാസ്ത്രം, വേദാന്തം ഇവയെക്കുറിച്ചെല്ലാം സംസാരിക്കുകയും ചെയ്യുമായിരുന്നു. പാശ്ചാത്യ സാഹിത്യം കല, തത്വചിന്ത ഇവയെല്ലാം ക്ലാസില്‍ വിസ്തരിച്ചുപോന്നു. വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ പരിശീലിപ്പിച്ച അദ്ധ്യാപകനായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരം ആവേശകരമായി നടന്നുവന്ന ഘട്ടത്തിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ജയപ്രകാശ് നാരായണന്‍ തുടങ്ങിയവരായിരുന്നു അക്കാലത്ത് വിദ്യാര്‍ത്ഥികളുടെ ആരാധ്യപുരുഷന്മാര്‍. സാനുമാഷും ഇതില്‍നിന്ന് വിഭിന്നനായിരുന്നില്ല. ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് പഠിപ്പുമുടക്ക് സമരത്തില്‍ മാഷും പങ്കാളിയായി. ഇതിനിടെ വായന മുറയ്‌ക്ക് നടന്നു. ആലപ്പുഴയില്‍ നല്ല പുസ്തകവായനക്കാരായ റിക്ഷവണ്ടി വലിക്കാര്‍ ഉണ്ടായിരുന്നു. അവരില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങിപോന്നു. അച്ഛന്റെ സുഹൃത്തായ പി. കേശവദേവും പുസ്തകങ്ങള്‍ നല്‍കി.
ആലപ്പുഴ എസ്ഡി കോളജില്‍ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട നേതൃഗുണമുള്ള പ്രഭാഷകനായിരുന്നു എം.കെ. സാനു. അവിടെ നടന്ന സാഹിത്യചര്‍ച്ചകള്‍ക്കൊപ്പം പൊതുവേദികളിലും പ്രഭാഷണം നടത്തുന്നതിന് ധാരാളം അവസരങ്ങള്‍ ലഭിച്ചു. സര്‍ സി.പി. രാമസ്വാമി അയ്യര്‍, സി. കേശവന്‍, ടി.കെ. മാധവന്‍, വി.കെ. വേലായുധന്‍, സഹോദരന്‍ അയ്യപ്പന്‍, ടി.എം. വര്‍ഗ്ഗീസ്, കെ.സി. മാമന്‍ മാപ്പിള തുടങ്ങിയ പ്രഗല്‍ഭ വാഗ്മികളുടെ പ്രഭാഷണം സാനുമാഷിനെ ആകര്‍ഷിച്ചു. കോളജ് ലൈബ്രറികള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി. ഇംഗ്ലീഷ് നോവലുകള്‍ അഭ്യുദയകാംക്ഷികള്‍ സമ്മാനിച്ചു. ഗ്രാമത്തില്‍ രൂപം കൊടുത്ത വായനശാലയിലും മരച്ചോട്ടിലും കൂടിയിരുന്ന് പുസ്തക ചര്‍ച്ചകള്‍ നടത്തിയതും സാഹിത്യ ജീവിതത്തിന് കരുത്തേകി. ആധുനിക സാഹിത്യത്തിന്റെ ആവിര്‍ഭാവകാലത്ത് പകച്ചുനിന്നും അറച്ചുനിന്നും അന്നത്തെ സാഹിത്യത്തെ നോക്കിക്കണ്ട മലയാള വായനക്കാര്‍ക്ക് നവഭാവുകത്വം പകര്‍ന്നത് സാനുമാഷ് എന്ന മനീഷിയാണ്. പുതിയ ലോകത്ത് മാറിവരുന്ന ചിന്താസൗന്ദര്യത്തെയും രൂപത്തെയും പൊ
രുള്‍ തിരിച്ച് വായനക്കാര്‍ക്ക് കൊടുക്കുന്നതിന് മാഷിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അത് പ്രചരിപ്പിച്ചു. എം. ഗോവിന്ദന്‍, എം.പി. പോള്‍, സി.ജെ. തോമസ്, ജി. ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കര്‍, പി.കെ. ബാലകൃഷ്ണന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്നിവരെല്ലാം മാഷിനോടൊപ്പം ഉണ്ടായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഷിന് ഉണര്‍വേകിയത് ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ആയിരുന്നു. രണ്ടു പ്രാവശ്യം ശ്രീനാരായണഗുരു മംഗലത്തെ വീട്ടില്‍ എത്തിയിട്ടുണ്ട്.
മാഷിന്റെ ധീഷണതയുടെ ബാക്കിപത്രങ്ങളാണ്; സാഹിത്യവിമര്‍ശനം, ഉപന്യാസങ്ങള്‍, ജീവചരിത്രങ്ങള്‍, ലേഖന സമാഹാരങ്ങള്‍, തൂലികാ ചിത്രങ്ങള്‍, ബാലസാഹിത്യം, ചെറുകഥ, നോവല്‍, ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ ശാഖകളിലായി രചിച്ച 80 കൃതികള്‍. കേരള ജ്യോതിപുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം അടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും ബഹുമതികളും സാനുമാഷിന് ലഭിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള സര്‍വ്വകലാശാല ശ്രീനാരായണ സെന്റര്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍, എം.ജി. സര്‍വ്വകലാശാല ശ്രീനാരായണ ചെയര്‍ ഡയറക്ടര്‍, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍, കുങ്കുമം വാരിക പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എറണാകുളം എസ്എന്‍വി സദനം പ്രസിഡന്റുമായിരുന്നു. 1983 ല്‍ മഹാരാജാസ് കോളേജ് മലയാളം വകുപ്പ് മേധാവിയായി വിരമിച്ചതിനുശേഷം മുഴുവന്‍ സമയ സാംസ്‌കാരിക പ്രവര്‍ത്തകനായി.
1967 നവംബര്‍ 4 ന് മുന്‍മന്ത്രി വൈക്കം മാധവന്റെ മകള്‍ രത്‌നമ്മയെ വിവാഹം ചെയ്തു.
ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും വിചിന്തനം ചെയ്ത മഹാശയനായിരുന്നു സാനുമാഷ്. മരണത്തിനുശേഷമെന്ത് എന്ന ചിന്ത, മനുഷ്യചിന്തയോടൊപ്പം രൂപപ്പെട്ടതാണ്. ഈ വിഷയത്തില്‍ മാഷിന്റെ അഭിപ്രായം ഇപ്രകാരമാണ്: ”മനുഷ്യന്റെ ഭാവിയെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല. യുക്തികള്‍ക്കതീതമായി ശുഭാപ്തിവിശ്വാസം അവലംബിക്കാനാണ് നാളിതുവരെയുള്ള മനുഷ്യ ചരിത്രത്തില്‍നിന്നു നാം പഠിക്കേണ്ടത്.”
മലയാളത്തിന്റെ കുളിര്‍താഴ്‌വരയില്‍ മറഞ്ഞുനിന്ന് തഴുകുന്ന എം.കെ. സാനു എന്ന ഭാനുബിംബം ചിന്താശീലര്‍ക്കു എപ്പോഴും പ്രാപ്യമാണ്.
(ലേഖകന്‍ സാഹോദരന്‍ മാസിക എഡിറ്ററും സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയുമാണ്. എം.കെ. സാനു മൊഴിയും മൗനവും എന്ന ജീവചരിത്രത്തിന്റെ കര്‍ത്താവുകൂടിയാണ്.)
















