റായ്‌പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗം സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ മോചിതരായത്.
അന്വേഷണത്തോട് സഹകരിക്കണം, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണം, രാജ്യം വിടരുത്, രണ്ടാഴ്ച കൂടുമ്പോള്‍ ഹാജരാകണം. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആള്‍ ജാമ്യം, മാധ്യമങ്ങളോടു സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം അരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, ഷോണ്‍ ജോര്‍ജ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, റോജി എം. ജോണ്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കള്‍ ജയിലിന് പുറത്തെത്തി കന്യാസ്ത്രീമാരെ സ്വീകരിച്ചു. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ ആർ പി എഫ് അറസ്റ്റ് ചെയ്തത്.
പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.ജാമ്യപേക്ഷയില്‍ വിധി പറഞ്ഞപ്പോൾ ഇത് അനുകൂലമായി വരുകയും ചെയ്തു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്രസർക്കാരിനും ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് സിബിസിഐ.
“കേന്ദ്ര സർക്കാരും ഛത്തീസ്ഗഡ് സർക്കാരും അനുകൂല നിലപാടെടുത്തതിനാലാണ് ജാമ്യം സാധ്യമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഇടപെടൽ ജാമ്യം ലഭിക്കാൻ നിർണായകമായി. പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെട്ടു.കൂടെ നിന്ന മുഴുവൻ ആളുകൾക്കും നന്ദി” ദൽഹിയിൽ സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ പറഞ്ഞു.












