കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായതോടെ ഹിരണ്‍ദാസ് മുരളിയെന്ന വേടൻ ഒളിവില്‍ പോയി. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. വേടനായി വ്യാപകമായ തെരച്ചിലാണ് പോലീസ് നടത്തുന്നത്.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവില്‍ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹർജി ഓഗസ്റ്റ് 18ന് പരിഗണിക്കും.
രണ്ടു വർഷത്തോളം നീണ്ടു നിന്ന നിരന്തര ലൈംഗിക ചൂഷണത്തിനു ശേഷം വേടൻ തന്നെ ഒഴിവാക്കിയെന്നാണ് ഡോക്ടറായ യുവതി നൽകിയിരിക്കുന്ന മൊഴി. വേടൻ വാങ്ങിയ പണത്തിന്റെയടക്കം രേഖകളും പോലീസിന് യുവതി കൈമാറിയിട്ടുണ്ട്. 2021 മുതൽ 2023 വരെയുള്ള രണ്ടു വർഷക്കാലം നടന്ന ലൈംഗിക പീഡനമാണ് വേടനെതിരെയുള്ളത്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു.
















