കൊച്ചി: ബില്ലുകളില്‍ തിരിമറി നടത്തി വന്‍കിട വസ്ത്രവില്പനശാലകള്‍ നടത്തിയ 700 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പ് കണ്ടെത്തി. മൂന്നുദിവസം നീണ്ട റെയ്ഡിലാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന്റെ തെളിവുകള്‍ പിടിച്ചെടുത്തത്. 2019 മുതല്‍ 2025 വരെയുള്ള കണക്കുകളാണ് പരിശോധിച്ചതെന്ന് ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ വസ്ത്രവില്പനശാലകളിലാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത്. ഉപഭോക്താവിന് നല്‍കുന്ന ബില്ലുകളില്‍ തിരിമറി നടത്തി കണക്കില്‍ കുറച്ചുകാണിച്ചാണ് നികുതി വെട്ടിച്ചിരുന്നത്.
വില്പനശാലകളുടെ സ്വന്തം സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് വ്യാജബില്ലുകള്‍ സൃഷ്ടിച്ചിരുന്നത്. വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് നല്‍കുന്ന ബില്ല് പിന്നീട് തിരുത്തുകയാണ് രീതി. ഇതാണ് നികുതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഇതിലൂടെ വരുമാനം കുറച്ചും നഷ്ടമെന്ന് കാണിച്ചും ജിഎസ്ടിയും ആദായനികുതിയുമുള്‍പ്പെടെ വെട്ടിക്കുകയായിരുന്നു രീതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു പ്രധാനമായും പരിശോധന. എറണാകുളത്ത് അങ്കമാലി ഉള്‍പ്പെടെ 10 സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നു. ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഇന്നലെ വൈകിട്ടാണ് സമാപിച്ചത്.
















