തിരുവനന്തപുരം
ജീവനക്കാരെ ഭീഷണിപ്പെടുത്തി സർവകലാശാലാ ഭരണം വരുതിയിലാക്കാനുള്ള ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ ശ്രമം വിജയിക്കാൻ പോകുന്നില്ലന്ന് കേരള സർവകലാശാലാ
സിൻഡിക്കേറ്റ് അംഗങ്ങൾ ആയ ഡോ. വിനോദ് കുമാർ ടി ജി നായർ
പി എസ് ഗോപകുമാർ എന്നിവര്‍ പറഞ്ഞു
ജൂൺ 25 ന് സർവകലാശാലാ സെനറ്റ് ഹാളിൽ സംസ്ഥാന ഗവർണർ പങ്കെടുത്ത പരിപാടി അലങ്കോലമാക്കാനും ഗവർണറെ അപമാനിക്കാനും ശ്രമിച്ചതിന്റെ പേരിൽ വൈസ് ചാൻസലർ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യുകയും പ്ലാനിംഗ് ഡയറക്ടർക്ക് രജിസ്ട്രാറുടെ ചാർജ് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഏതാനും ഇടത് സിൻഡിക്കേറ്റംഗങ്ങൾ രഹസ്യയോഗം ചേർന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചതായി അവകാശപ്പെടുകയും സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാറെ ഉപയോഗിച്ച് സർവകലാശാലാ ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചുവരികയുമാണ്. ഇത് സർവകലാശാലയുടെ ദൈനന്തിന പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനിടെയാണ് ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ ഭീഷണി തന്ത്രം.
സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് പകരം രജിസ്ട്രാറുടെ ചാർജ് നൽകിയ ഡോ. മിനി കാപ്പന് സർവകലാശാലയുടെ ലോഗിൻ ഐ ഡി നൽകുന്നത് സംബന്ധിച്ചാണ് ഇടത് സിൻഡിക്കേറ്റംഗങ്ങൾ സിൻഡിക്കേറ്റ് റൂമിൽ ജീവനക്കാരെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയത്. സർവകലാശാലാ രജിസ്ട്രാറുടെ ചാർജ് വഹിക്കുന്ന ഡോ. മിനി കാപ്പന് ഫയൽ നീക്കം സംബന്ധിച്ച അവസരം നിഷേധിക്കാനാണ് ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ ചട്ടവിരുദ്ധ ഇടപെടൽ. സിൻഡിക്കേറ്റ് യോഗം ചേരാത്ത സന്ദർഭങ്ങളിൽ സിൻഡിക്കേറ്റംഗങ്ങൾക്ക് ജീവനക്കാരെ വിളിച്ചു വരുത്താനോ, ഭീഷണിപ്പെടുത്താനോ ഉള്ള യാതൊരു അധികാരവുമില്ല
. സർവകലാശാലാ ആക്ടും സ്റ്റാറ്റ്യൂട്ടും സംബന്ധിച്ച് ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ അജ്ഞതയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും വിദ്യാഭ്യാസ മേഖലയിലെ ഇടത് സൈദ്ധാന്തികനുമായ ഡോ. രാജൻ ഗുരുക്കൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഈ കാര്യങ്ങളൊന്നും അംഗീകരിക്കാതെ, ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവകലാശാലാ ഭരണം കൈപ്പിടിയിലൊതുക്കാനുള്ള ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ പാഴ്ശ്രമം തുടരുകയാണ്. ഇടത് സിൻഡിക്കേറ്റംഗങ്ങൾ ചട്ടവിരുദ്ധമായി സർവകലാശാലയ്‌ക്കുള്ളിൽ തമ്പടിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ ചാൻസലർക്കും വൈസ് ചാൻസലർക്കും പരാതി നൽകുന്നതാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ഉഷയുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് സർവകലാശാലയിലെ ഭരണ പ്രതിസന്ധി. പദ്ധതി തുകയുടെ 40% കണ്ടെത്തുന്നതിൽ നിന്ന് ഒളിച്ചോടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമമാണോ വിഷയത്തോടുള്ള അലംഭാവം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പദ്ധതി നഷ്ടപ്പെട്ടാൽ പരിപൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും ഇടത് സിൻഡിക്കേറ്റംഗങ്ങൾക്കുമായിരിക്കും.















