കൊച്ചി ∙ മിമിക്രി താരവും ചലച്ചിത്ര അഭിനേതാവുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് നവാസിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
നവാസ് ഷൂട്ടിംഗിനായാണ് ചോറ്റാനിക്കരയിൽ എത്തിയിരുന്നത്. ചിത്രീകരണം കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയ അദ്ദേഹം ഏറെനേരം പുറത്തു വന്നില്ല. മുറിയുടെ താക്കോൽ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് നവാസിന്റെ മരണം സ്ഥിരീകരിച്ചത്.
തൃശൂർ വടക്കാഞ്ചേരിയിൽ പ്രശസ്ത നാടക-ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനായി ജനിച്ച നവാസ് മിമിക്രിയിലൂടെ കലാരംഗത്തേക്ക് പ്രവേശിച്ചു. കലാഭവനിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന് പ്രശസ്തി ലഭിച്ചത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് മിമിക്രി ട്രൂപ്പ് രൂപീകരിച്ച് നാട്ടിലും വിദേശത്തും നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു.
1995ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് നവാസ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
നവാസിന്റെ ഭാര്യ ചലച്ചിത്ര നടി രഹനയാണ്. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ. സഹോദരൻ നിയാസ് ബക്കറും പ്രശസ്ത ടെലിവിഷൻ, ചലച്ചിത്ര നടനാണ്.















