രാഷ്‌ട്രത്തിന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും വെളിവാക്കുന്ന ധീരമായ ശബ്ദമാണ് ഇക്കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മുഴങ്ങിയത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നല്‍കിയ സുവ്യക്തമായ മറുപടി, മാറി വന്ന രാഷ്‌ട്രനേതൃത്വത്തിന്റെ ഉള്‍ക്കരുത്ത് പ്രകടമാക്കുന്നതായിരുന്നു. മാരക പ്രഹരശേഷിയോടെ ശത്രുവിന്റെ കോട്ടകള്‍ തകര്‍ക്കുകയായിരുന്നു സൈനികര്‍ ചെയ്തതെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ സൂത്രധാരകരുടെ വാക്കുകള്‍ അകത്തും പുറത്തുമുള്ള തല്‍പ്പരകക്ഷികളുടെ നുണക്കോട്ടകളെയാണ് തകര്‍ത്തത്. ഉറച്ച ബോധ്യത്തില്‍ നിന്നുമുയര്‍ന്നുവന്ന വ്യക്തമായ വിശദീകരണങ്ങള്‍ ലോക് സഭയെ മാത്രമായിരുന്നില്ല ലോകത്തെ തന്നെയാണ് അഭിസംബോധന ചെയ്തത്. പഞ്ചശീലത്തിന്റെയും ചേരിചേരായ്‌മയുടെയും ബലഹീന ചരിത്രത്തിന് അന്ത്യമായിരിക്കുന്നുവെന്ന ലോകത്തോടുള്ള പ്രഖ്യാപനമായിരുന്നു അത്. പരാശ്രയത്തിന്റെ പതിറ്റാണ്ടുകളിലൂടെ നഷ്ടമായ ആത്മവിശ്വാസത്തെ തിരിച്ചുപിടിച്ച നേതൃത്വത്തിന്റെ വിജയവിളംബരമായിരുന്നു അത്. ലോകരാജ്യങ്ങളൊന്നു പോലും ഓപ്പറേഷന്‍ സിന്ദൂറിന് മുമ്പില്‍ തടസ്സവുമായി വന്നില്ല എന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞത് പലര്‍ക്കും പലതിനുമുള്ള മറുപടിയാണ്.
ഭീകരര്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്നതിന് തെളിവ് ചോദിച്ചവരും ഭാരതത്തിന് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് പ്രഖ്യാപിച്ചവരും എണ്ണത്തില്‍ കുറവാണെങ്കിലും ഭാരതത്തിലുണ്ടായിരുന്നു.രാഷ്‌ട്ര താത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാതെ തങ്ങളുടെ സങ്കുചിതമായ കക്ഷിരാഷ്‌ട്രീയ താത്പര്യങ്ങള്‍ മാത്രം പരിഗണിക്കുന്നവരായിരുന്നു അവര്‍. അവര്‍ക്ക് കൂട്ടായി ചില മാധ്യമങ്ങളുമുണ്ടായി. അവര്‍ തുറന്നു വിട്ട ആശങ്കകളെയും ആരോപണങ്ങളെയും വ്യാജ വാര്‍ത്തകളെയും തുറന്നു കാണിച്ച രാഷ്‌ട്ര നേതാക്കളുടെ പ്രസംഗങ്ങള്‍ ഭീകരതക്കെതിരായി ഭാരതം മുന്നോട്ടു വെക്കുന്ന ആഗോള സന്ദേശത്തിന്റെ തുടര്‍ച്ചയായി. ഭാരതപ്രതിനിധി സംഘങ്ങളുടെ ആഗോള നയതന്ത്ര യാത്രയുടെ വിജയത്തിന്റെ തുടര്‍ച്ചയായും അത് മാറി.
സമാധാനം നിലനിര്‍ത്താനുള്ള പ്രതിബദ്ധതയോടൊപ്പം അതിര്‍ത്തി കടന്നു വരുന്ന ഭീകരതയേയും അതിര്‍ത്തികള്‍ വ്യാപിപ്പിക്കാനുള്ള സാമ്രാജ്യത്വമോഹത്തേയും വെച്ചു പൊറുപ്പിക്കില്ലെന്നാണ് ഭാരതത്തിന്റെ നിലപാട്. ദുര്‍ബലന്റെ അഹിംസ അടിമത്തത്തിലേക്കുള്ള വഴിയാണെന്നും ശക്തിയുള്ളപ്പോള്‍ മാത്രമേ അഹിംസയ്‌ക്ക് ബലമുണ്ടാകൂ എന്നും രാഷ്‌ട്രങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. രാഷ്‌ട്രം ആയുധങ്ങളാല്‍ സംരക്ഷിക്കപ്പെടുമ്പോള്‍ വിജ്ഞാന സമ്പാദനവും ദാര്‍ശനിക സംവാദവും വികാസവും മുന്നേറ്റവും സാധ്യമാകുമെന്ന് ദാര്‍ശനിക ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയത് ശ്രദ്ധേയമാണ് . കഴിഞ്ഞ ദശകത്തിലുണ്ടായ സൈനിക ശാക്തീകരണത്തിന്റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം. അത് സ്വയമുണ്ടായതല്ല. സ്വാശ്രയത്വം എന്ന ഗാന്ധിയന്‍ ദര്‍ശനത്തെ പരിഹസിച്ച പതിറ്റാണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ പതിറ്റാണ്ടില്‍ ഉണ്ടായ, അതിലുള്ള ഊന്നലില്‍ നിന്നാണ് നമുക്ക് നേട്ടം കൈവരിക്കാനായത്. ഭാരതത്തിന്റെ പ്രതിരോധ മേഖലയെ മന:പൂര്‍വ്വം ദുര്‍ബലപ്പെടുത്തിയ കാലത്തെ അതിജീവിക്കുകയാണ് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായത്.
പാകിസ്ഥാനുമായി മുമ്പുണ്ടായ നിരവധി യുദ്ധസാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണത്തേത് എന്ന് പ്രധാനമന്ത്രി വസ്തുതകള്‍ നിരത്തി വിശദീകരിച്ചു. മുമ്പുണ്ടായ ഭീകരാക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു ഇത്തവണയുണ്ടായത്. വിട്ടുവീഴ്ചകളുടെ തുടര്‍ച്ചയില്‍ ഭാരതത്തിന് നഷ്ടമായത് പലതായിരുന്നു. മണ്ണും ജലവും നദിയും മലയും നഷ്ടമായി. നയതന്ത്ര പരാജയങ്ങളുടെ ഘോഷയാത്രയിലെവിടെയോ വെച്ചാണ് സിന്ധു നദീജല ഉടമ്പടിയില്‍ ഭാരതത്തിന്റെ താത്പര്യം ബലികഴിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയും വികസനവും തകര്‍ത്ത ഉടമ്പടികള്‍ ജനതയുടെ സ്വാഭിമാനത്തെയും തളര്‍ത്തി. ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രഖ്യാപിച്ച പ്രധാന മന്ത്രിയുടെ വാക്കുകള്‍ പതിറ്റാണ്ടുകളായി വരുത്തിവെച്ച വഴി തെറ്റലില്‍ നിന്നുള്ള മോചനം കൂടിയാണ്.
സിന്ദൂര്‍ സ്പിരിറ്റിനെ ഉള്‍ക്കൊണ്ടതിന്റെ പേരില്‍ ചിലരെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടക്കുന്നതിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഭാരതത്തിന്റെ ആഗോള സന്ദേശത്തെ എതിര്‍ത്തവരില്‍ നിന്നു തന്നെയാണ് ഇത് ഉണ്ടായത്. സര്‍വ്വോപരി, രാഷ്‌ട്രം എന്ന മനോഭാവം ഉള്‍ക്കൊള്ളണമെന്നാണ് രാഷ്‌ട്ര നായകരുടെ ലോക്‌സഭാപ്രസംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ദേശീയ വിജയ മുന്നേറ്റങ്ങളെ രാഷ്‌ട്രീയ പരിഹാസങ്ങളാക്കി മാറ്റരുതെന്നുള്ള മുന്നറിയിപ്പും അതിലുണ്ട്. ശക്തവും സമ്പന്നവും സ്വാശ്രയ പൂര്‍ണ്ണവും ആധുനികവുമായ രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ ദൃഢനിശ്ചയം ചെയ്ത നേതാക്കളുടെ വാക്കുകള്‍ ഭാരതത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാണ്.
















