ഗുവാഹത്തി: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരിൽ നിന്ന് അസം സർക്കാർ തിരിച്ചു പിടിക്കുന്നത് 11,000 ബിഗ (ഏകദേശം 3,600 ഏക്കർ) ഭൂമി . ഭൂമി കൈയേറ്റത്തിനെതിരെ അസമിൽ നടക്കുന്ന വൻതോതിലുള്ള നടപടികളുടെ ഭാഗമായി, ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ഗോലാഘട്ടിൽ പുതിയ നീക്കം ആരംഭിക്കാൻ പദ്ധതിയിടുന്നു. നാഗാലാൻഡിനോട് അതിർത്തി പങ്കിടുന്ന ഉരിയാംഘട്ടിലെ റെംഗ്മ റിസർവ് വനത്തിലെ 3,600 ഏക്കർ ഭൂമിയാണ് ബംഗ്ലാദേശി മുസ്ലീങ്ങൾ കൈവശപ്പെടുത്തിയത് .
വനഭൂമി കയ്യേറി വെറ്റില മാഫിയയുമായി ബന്ധപ്പെട്ട വെറ്റിലത്തോട്ടമാക്കി മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട് . ഏകദേശം 2,000 കുടുംബങ്ങളെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കും. കുടിയൊഴിപ്പിക്കൽ ഭയന്ന്, ബംഗ്ലാദേശിൽ നിന്നുള്ള നിരവധി ആളുകൾ പ്രദേശം വിട്ട് മറ്റ് സ്ഥലങ്ങളിൽ അഭയം തേടാൻ ശ്രമിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്കും ഇവർ പലായനം ചെയ്തേക്കാം .
വനം വകുപ്പിന്റെയും സെൻട്രൽ റിസർവ് പോലീസ് സേനയുടെയും (സിആർപിഎഫ്) ടീമുകൾക്കൊപ്പം ഏകദേശം 800 പോലീസ് ഉദ്യോഗസ്ഥരും റെംഗ്മ ഫോറസ്റ്റ് റിസർവിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്.ബുൾഡോസറുകളും എക്‌സ്‌കവേറ്ററുകളും ഉൾപ്പെടെയുള്ള വലിയ യന്ത്രസാമഗ്രികളും പ്രവർത്തനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 1.29 ലക്ഷം ബിഗ (42,500 ഏക്കറിൽ കൂടുതൽ) ഭൂമി കയ്യേറ്റത്തിൽ നിന്ന് ഒഴിപ്പിച്ചതായും സംസ്ഥാനത്ത് ഏകദേശം 29 ലക്ഷം ബിഗ (9.5 ലക്ഷത്തിലധികം ഏക്കറിൽ കൂടുതൽ) ഭൂമി മടക്കി കിട്ടിയതായും മുഖ്യമന്ത്രി ഹിമന്ത ശർമ്മ പറഞ്ഞു .
















