കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് ദുരന്തമുണ്ടായത്. ദുരന്തമുണ്ടാക്കിയ നഷ്ടത്തേക്കാള്‍ പുത്തന്‍പറമ്പില്‍ ഇന്ദിരയെ വേദനിപ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ അവഗണനയാണ്. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവിതം തകര്‍ന്ന ഇന്ദിരയുടെ കുടുംബത്തോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്ന അനീതി, അവഗണനയുടെ ചൂണ്ടുപലകയാണ്. ചൂരല്‍മല സ്‌കൂള്‍ റോഡ് പുത്തന്‍പറമ്പില്‍ ഇന്ദിര വിജയന്‍ സംസ്ഥാന സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന അനവധി പേരില്‍ ഒരാളാണ്. പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വയോധികയായ ഇന്ദിരയുടെ ന്യായമായ ആവശ്യത്തോടാണ് പിണറായി സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത്.
ഇന്ദിരയും അംഗപരിമിതനായ ഭര്‍ത്താവ് വിജയനും ആകെയുള്ള സമ്പാദ്യമായിരുന്നു 19 സെന്റ് സ്ഥലവും വാര്‍ക്കവീടും. മകന്‍ വിപിനും ഭാര്യ സബിതയും രണ്ട് മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ സമീപം വരെയെത്തിയ ഉരുൡ കൃഷിയിടം അടക്കം നശിച്ചു. സ്ഥലത്തേക്കുള്ള വഴി ഉള്‍പ്പെടെ തകര്‍ന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നോ ഗോ സോണില്‍പ്പെടുന്ന ഇവിടേക്ക് ഇവര്‍ക്ക് ഇനി മടങ്ങാന്‍ കഴിയില്ല. എന്നിട്ടും സര്‍ക്കാര്‍ പുനരധിവാസ പട്ടികയില്‍ നിന്ന് ഇവര്‍ പുറത്താണ്. സമീപത്തുള്ള വീടുകളെ ഉള്‍പ്പെടുത്തിയിട്ടും ഇവരെ മാത്രം അവഗണിച്ചത് എന്താണെന്ന് അറിയില്ല. നിലവില്‍ മേപ്പാടി വിത്ത്കാടില്‍ വാടകക്ക് താമസിക്കുകയാണ് ഈ കുടുംബം. കെട്ടിട നിര്‍മാണ തൊഴിലാളിയായ വിപിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ പലപ്പോഴും മുടങ്ങുന്നതിനാല്‍ ദുരിതജീവിതം മാറ്റമില്ലാതെ തുടരുകയാണ്.
ഇത്തരത്തില്‍ നൂറോളം കുടുംബങ്ങളാണ് ചൂരല്‍മലയില്‍. പലരും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വാടക വീടുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. വന്യമൃഗങ്ങള്‍ തമ്പടിച്ചിരിക്കുന്ന ഇവരുടെ വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഇവര്‍ക്കിനി കഴിയില്ല. രാഷ്‌ട്രീയം മുന്‍നിര്‍ത്തിയാണ് ഇവിടെ ലിസ്റ്റ് തയാറാക്കിയതെന്നാണ് ആരോപണം. ദുരിതബാധിതര്‍ക്കായി തയാറാക്കിയ മൈക്രോ പ്ലാന്‍ പ്രകാരം തിരിച്ചടക്കേണ്ടാത്ത തുക പലര്‍ക്കും പാസാക്കിയിരുന്നു. ഇതില്‍ രാഷ്‌ട്രീയം കലര്‍ത്തിയ സര്‍ക്കാര്‍ ഫേസ് ഒന്നില്‍ പെടുന്ന പലര്‍ക്കും ഈ തുക നല്‍കിയിട്ടില്ല.
ഇനിയും ദുരന്തമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ അടിഞ്ഞുകൂടിയ 74 മെട്രിക് ടണ്‍ അവശിഷ്ടങ്ങള്‍ വെള്ളരി മേഖലയില്‍ കെട്ടി നില്‍പ്പുണ്ട്. അതിശക്തമായ മഴ ഉണ്ടായാല്‍ ഇത് കുത്തിയൊലിക്കാം. എന്നിട്ടും നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഇവിടെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയാണ് നശിച്ചത്. ഈ കര്‍ഷകര്‍ക്ക് ഇന്നും ഒരു സഹായവും നല്‍കിയിട്ടില്ല. കൃഷിയെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്ന ഇവരില്‍ പലരും ഇന്ന് പാതിപട്ടിണിയിലാണ്. റെഡ് സോണില്‍പെടുന്ന ചൂരല്‍മലയിലെ കെട്ടിട ഉടമകളും സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്ക് പുറത്താണ്.
ചൂരല്‍മല ഉരുള്‍ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും സര്‍ക്കാര്‍ അവഗണനയില്‍ കുരുങ്ങി ദുരിതബാധിതര്‍ അതിജീവനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 30നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ 298 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുപ്പതോളം പേരെ ഇനിയും കണ്ടെത്താനായില്ല. ആയിരക്കണക്കിന് ജീവിതങ്ങള്‍ ഒരുദിവസംകൊണ്ട് അനാഥരാക്കപ്പെട്ടു. ഒറ്റരാത്രി കൊണ്ട് ജീവിതം തകര്‍ന്ന ഇവരോടൊപ്പം സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഒരുക്കുമെന്നുമാണ് ആദ്യഘട്ടം മുതലുള്ള സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഒരാണ്ട് പിന്നിടുമ്പോഴും വാക്ക് പാലിക്കാത്ത സര്‍ക്കാര്‍ നിലപാടുകളില്‍പെട്ട് നൂറ് കണക്കിന് കുടുംബങ്ങളാണ് തെരുവിലെന്ന പോലെ ജീവിക്കുന്നത്.
















