നോയിഡ: യുപിയിലെ മെയിൻപുരി എംപി ഡിംപിൾ യാദവിന്റെ വസ്ത്രത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഓൾ ഇന്ത്യ ഇമാം അസോസിയേഷന്റെ പ്രസിഡൻ്റ് മൗലാന സാജിദ് റാഷിദിക്ക് റോഡിൽ വച്ച് മർദ്ദനം. ടിവി ചർച്ചയ്‌ക്ക് ശേഷം നോയിഡയിലെ പൊതു റോഡിൽ വെച്ച് സമാജ് വാദി പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ ആക്രമിക്കുകയും മുഖത്തടിക്കുകയും ചെയ്തു.
ഈ കേസിൽ മൗലാന , സെക്ടർ-126 പോലീസ് സ്റ്റേഷനിലെത്തി പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് സെക്ടർ-126 പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ-ചാർജ് ഭൂപേന്ദ്ര ബലിയാൻ പറഞ്ഞു.
സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെക്കുറിച്ച് മൗലാന സാജിഷ് റാഷിദി വിവാദ പ്രസ്താവന നടത്തിയിരുന്നു. യഥാർത്ഥത്തിൽ ഡിംപിൾ യാദവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മുസ്ലീം പള്ളിയിൽ പോയിരുന്നു. ഈ സമയത്ത് ഡിംപിൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് മൗലാന സാജിഷ് റാഷിദി വിവാദ പ്രസ്താവന നടത്തിയിരുന്നു.
“ഞാൻ നിങ്ങൾക്ക് ഒരു ഫോട്ടോ കാണിച്ചുതരാം, അത് കണ്ടാൽ നിങ്ങൾക്ക് നാണക്കേട് തോന്നും. ഞാൻ ആരുടെയും പേര് പറയുന്നില്ല, പക്ഷേ എല്ലാവർക്കും അറിയാം, ഒരു പ്രമുഖനൊപ്പം ഉണ്ടായിരുന്ന മറ്റ് സ്ത്രീകൾ മുസ്ലീം വസ്ത്രത്തിലായിരുന്നു. അവരുടെ തല മൂടിയിരുന്നു. മറ്റേ സ്ത്രീ ഡിംപിൾ യാദവ് ആയിരുന്നു. അവരുടേത് വളരെ മോശമായിരുന്നു ” – മൗലാന പറഞ്ഞു. ഡിംപിൾ യാദവിനെതിരായ വിവാദ പ്രസ്താവനയെത്തുടർന്ന് മൗലാന സാജിദ് റാഷിദി വാർത്തകളിൽ ഇടം നേടുകയും വിമർശിക്കപ്പെടുകയും ചെയ്തു.
അതേസമയം മൗലാനയെ ആക്രമിച്ചതിന്റെ വീഡിയോ സമാജ്‌വാദി പാർട്ടി പ്രവർത്തകർ തന്നെയാണ് പുറത്ത് വിട്ടത്. ഡിംപിളിനെക്കുറിച്ചുള്ള മൗലാനയുടെ വിവാദ പരാമർശം കാരണം മൗലാനയും എസ്‌പി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതായും എസ്‌പിക്കാർ അദ്ദേഹത്തെ മർദ്ദിച്ചതായും സമാജ്‌വാദി പാർട്ടിയുടെ ഛത്ര സഭയുടെ ഗൗതം ബുദ്ധ നഗർ ജില്ലാ പ്രസിഡന്റ് മോഹിത് നഗർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.
കൂടാതെ മൗലാന ഒരു പ്രത്യേക പാർട്ടിയുടെ ഏജന്റായി മാറിയിരിക്കുന്നു. മൗലാന മാപ്പ് പറഞ്ഞില്ലെങ്കിൽ, അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും മോഹിത് നാഗർ വ്യക്തമാക്കി.
















