ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞിരുന്നു .
ജയ്ശങ്കര്‍ സഭയില്‍ പ്രസ്താവന നടത്തുന്നതിനിടെ ഇടപെട്ട് സംസാരിക്കാന്‍ പ്രതിപക്ഷ എംപിമാര്‍ ശ്രമിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രകോപിതനാക്കി. അദ്ദേഹം പ്രതിപക്ഷത്തിനെതിരെ സഭയില്‍ എഴുന്നേറ്റ് നിന്ന് വിമര്‍ശനങ്ങളുന്നയിച്ചു.
പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ല, എന്നാല്‍ അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു.
അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ നാളെ അറിയിക്കാം. അവര്‍ക്ക് സത്യം കേള്‍ക്കാന്‍ കഴിയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യുകയും വിദേശകാര്യ മന്ത്രി സംസാരിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷം അദ്ദേഹത്തെ ശല്യപ്പെടുത്തുന്നത് ശരിയാണോ? സ്പീക്കര്‍ സര്‍, അങ്ങ് അവരെ പറഞ്ഞ് മനസ്സിലാക്കണം, അല്ലെങ്കില്‍ പിന്നീട് ഞങ്ങളുടെ അംഗങ്ങളെയും ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
‘അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകും. എന്നാല്‍ ഇതിനര്‍ത്ഥം അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഈ സഭയില്‍ അടിച്ചേല്‍പ്പിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്, അടുത്ത 20 വര്‍ഷത്തേക്ക് അവിടെ തന്നെ ഇരിക്കും’ അമിത് ഷാ പറഞ്ഞു.
















