കൊച്ചി : ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ കേരള സർക്കാർ ശക്തമായി എതിര്‍ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എറണാകുളത്ത് നടക്കുന്ന ‘ജ്ഞാനസഭ’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയിൽ ആശങ്കകളുണ്ടെന്നാണ് ശിവൻ കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്‌ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല . ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നു എന്ന വാർത്തയും ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്.
സർവകലാശാലകൾ സ്വതന്ത്രവും നിഷ്പക്ഷവുമാകണം. അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നൽ നൽകേണ്ട സ്ഥാപനങ്ങളെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ് എന്നാണ് ശിവൻ കുട്ടിയുടെ ഭാഷ്യം.
















