വാഷിംഗ്ടൺ: യുഎസിലെ ഡെൻവർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച 179 പേർ വൻ അപകടത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. മിയാമിയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 3023 ന്റെ ലാൻഡിംഗ് ഗിയർ തകരാറിലായതിനാൽ ടേക്ക് ഓഫ് നിർത്തിവയ്‌ക്കേണ്ടിവന്നു.
ഇതിനിടയിൽ വിമാനത്തിന്റെ പിൻഭാഗത്ത് തീപിടുത്തമുണ്ടായി. വിമാനത്തിൽ ആറ് ജീവനക്കാരും 173 യാത്രക്കാരും ഉണ്ടായിരുന്നു. യുഎസ് സമയം ഉച്ചയ്‌ക്ക് 2:45 നും ഇന്ത്യൻ സമയം പുലർച്ചെ 2.15 നും ആണ് സംഭവം. സാഹചര്യം കണക്കിലെടുത്ത് എല്ലാവരെയും അടിയന്തര സ്ലൈഡുകൾ വഴി ഒഴിപ്പിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ എഫ്എഎ (ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ) യും എയർലൈനുകളും ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
അതേ സമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തീപിടുത്തത്തിന് ശേഷം വിമാനത്തിനുള്ളിൽ പുക ഉയരുന്നതും യാത്രക്കാർ അതിൽ നിന്ന് പുറത്തേക്ക് ഓടുന്നതും ഈ ദൃശ്യങ്ങളിൽ കാണാം. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
















