തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും കനത്ത നാശം. വെള്ളിയാഴ്ച രാത്രി മുതല്‍ മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പാലക്കാട് ജില്ലയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കല്ലടിക്കോട്, പനയമ്പാടം, പാലക്കയം മേഖലകളില്‍ വ്യാപക നാശമുണ്ടായി. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
കല്ലടിക്കോട് അമ്പലപ്പള്ളിയാലില്‍ എതിര്‍പ്പുള്ളി മേലെമഠം ചാണ്ടാട്ടില്‍ വീട്ടില്‍ വാസു (88), ജാനകി (72), അഭിജിത്ത് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മകന്‍ സുരേഷുമൊത്ത് വാസു വീടിനുള്ളില്‍ ഇരിക്കവെയാണ് തെങ്ങ് വീടിനുമുകളിലേക്കു വീണത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പരിക്കേറ്റവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പനയമ്പാടം യുപി സ്‌കൂളിനു സമീപം തേക്കുമരം കടപുഴകി മൂന്നു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
പഴയ പാലക്കയത്ത് മരങ്ങള്‍ വീടിനു മുകളില്‍വീണ് കീച്ചാലില്‍ ടോമിയുടെ വീട് തകര്‍ന്നു. മരുതുംകാട്, കരിമല, മുണ്ടനാട്, ചീനിക്കപ്പാറ, അച്ചിലട്ടി, പായപ്പുല്ല്, ഇഞ്ചിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങള്‍വീണ് കൃഷി നശിച്ചു.കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴയും മിന്നല്‍ ചുഴലിയും നാശം വിതച്ചു. വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു. നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ്, ചിയ്യൂര്‍, ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് പുലര്‍ച്ചെ ഒരു മണിയോടെ മിന്നല്‍ ചുഴലി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. വീടുകള്‍ക്ക് മേല്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു.
കല്ലാച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു. വിലങ്ങാട് ഉരുട്ടി, വാളൂക്ക് പ്രദേശങ്ങളിലുംശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു വന്‍ നാശം ഉണ്ടായി.കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും തടസപ്പെട്ടു.മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
എറണാകുളം ജില്ലയില്‍ ചില ഭാഗങ്ങളില്‍ മരമൊടിഞ്ഞതു വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. വീടുകള്‍ക്കും കേടു പാടുകള്‍ പറ്റി.എറണാകുളം ആലപ്പുഴ തീരദേശ റെയില്‍പാതയില്‍ പാതിരപ്പള്ളിക്കു സമീപം രാവിലെ ഏഴോടെ ട്രാക്കിലേക്കു തെങ്ങു വീണു . തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു. തെങ്ങ് വെട്ടിനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. കൈപ്പുഴ കാളച്ചന്തയ്‌ക്ക് സമീപം വലിയ മരം വൈദ്യൂതി ലൈനിലേക്ക് വീണ് ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. തുടര്‍ന്ന് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിന് സമീപം ധന്വന്തരിക്ക് മുന്‍വശത്തും മരക്കൊമ്പ് അടര്‍ന്നു വീണ് വൈദ്യൂതി മുടങ്ങി. കുമരകം പുത്തന്‍ റോഡിന് സമീപവും നസ്രേത്ത് ഭാഗത്തും അപ്‌സര സമീപവും കവണാറ്റില്‍കര ഭാഗത്തും ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്. മരം റോഡിനു കുറുകെയും വീടുകളുടെ മേല്‍ക്കൂരകളിലും വൈദ്യുതി ലൈനുകളിലും വീണുമാണ് നാശനഷ്ടങ്ങള്‍.കുമരകം-ചേര്‍ത്തല റോഡില്‍ കുമരകം പുത്തന്‍ റോഡിന് സമീപം വലിയ തണല്‍മരം റോഡിന് കുറുകെ വീണ് നാലു മണിക്കൂര്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
നാലുപങ്ക് റോഡിലും മരങ്ങള്‍ കൂട്ടത്തോടെ മറിഞ്ഞ് വീണ് കൊഞ്ചുമട റൂട്ടിലും ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. തിരുവാര്‍പ്പിലും വലിയ നാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു.വൈദ്യുതി പോസ്റ്റുകള്‍ ഒഴിയുകയും കമ്പികള്‍ പൊട്ടിവീഴുകയും ഉണ്ടായി.
















