മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദ്വീപ് രാഷ്‌ട്രമായ മാലിദ്വീപ് അതിന്റെ സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രധാനമന്ത്രി മോദിയെയാണ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്.
മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫുമായി വളരെ പോസിറ്റീവും ഉപയോഗപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തിയെന്ന് മോദി എക്സിൽ കുറിച്ചു. ” ഇന്ത്യ-മാലിദ്വീപ് സൗഹൃദത്തിന്റെ പ്രധാന സ്തംഭങ്ങളെക്കുറിച്ചാണ് ഞങ്ങളുടെ ചർച്ചകൾ കേന്ദ്രീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം തുടങ്ങി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും അടുത്ത സഹകരണം നടത്തുന്നു. ഈ സഹകരണം നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമാണ്. വരും വർഷങ്ങളിൽ ഈ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” – പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി.
പ്രധാനമന്ത്രിക്ക് പുറമെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സ്വാതന്ത്ര്യദിനത്തിൽ മാലിദ്വീപിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
















