തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിലൂടെ കേരളത്തിലെ ഒരു സിസ്റ്റം കൂടി തകരാ റാണെന്ന് വ്യക്തമായെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. ഇത്തവണ തകരാറിലായത് ആഭ്യന്തര വകുപ്പിന്റെ സിസ്റ്റമാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ കണ്ണൂർ ജയിൽ ഉപദേശക സമിതിയംഗമാണ്. മാർക്സിസ്റ്റ് പാർട്ടിയുടേയും സർക്കാരിന്റെയും പ്രത്യേക താത്പര്യം സംരക്ഷിക്കാനാണ് ഇത്തരം നിയമനങ്ങൾ. വിശദമായ അന്വേഷണം നടത്തി കേരളത്തിലെ ജയിലുകൾ നിയന്ത്രിക്കുന്ന മാഫിയയെ പുറത്തുകൊണ്ടുവരണം -മുരളീധരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ കണ്ണൂർ ജയിലിൽ നിന്നും മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇതിന് ശേഷവും അവിടെ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഗോവിന്ദചാമിയുടെ ജയിൽചാട്ടം.
പ്രതിക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടാകും. പതിവുപോലെ മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. പ്രതി പുലർച്ചെ ചാടിയിട്ടും ഏഴുമണി വരെ അന്വേഷിക്കാത്തത് എന്തുകൊണ്ട്, ജയിലിലെ സി.സി.ടി.വി പ്രവർത്തിക്കുന്നുണ്ടോ, മതിലിലെ വൈദ്യുതി വിച്ഛേദിച്ചത് ആരാണ് തുടങ്ങി സകലചോദ്യങ്ങൾക്കും ഉത്തരംവേണം.
നേരത്തെ തകരാറിലായ സിസ്റ്റങ്ങളെക്കുറിച്ച് മന്ത്രിമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് പാതിരാത്രി ഒരു മണിക്കും രണ്ടു മണിക്കും ഇടയിൽ ഒരു കൊടും ക്രിമിനൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെടുന്നു. ഏതാണ്ട് രാവിലെ എഴ് മണി വരെ ഈ വിവരം കണ്ണൂർ പോലീസിനെ അറിയിച്ചിട്ടില്ല. ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. തടവ് ചാടിയ പ്രതി രക്ഷപെടട്ടേ എന്നു കരുതിയാണോ ഈ വിവരം കണ്ണൂർ പോലീസിൽ നിന്നും മറച്ചുവച്ചത്. ഈ പ്രതിക്ക് ജയിലിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള സഹായം കിട്ടിയെന്നത് ഈ സംഭവങ്ങളിൽ നിന്നും വ്യക്തമാണ്.
മണിക്കൂറുകൾക്ക് ശേഷം പ്രതിയെ പിടികൂടിയതിൽ അഭിനന്ദിക്കേണ്ടത് മാധ്യമങ്ങളെയും നാട്ടുകാരെയുമാണ്. ഇവരുടെ ജാഗ്രതയാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും വി. മുരളീധരൻ പറഞ്ഞു.
















