1. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസം ഒരു എലിപ്പത്തായത്തിലാണ്. ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് പുറത്തേക്ക് വരുന്നവര്‍ക്ക് ജീവിതബോധമോ തൊഴില്‍ ലഭിക്കാന്‍ പ്രാപ്തിയോ ഇല്ല. പരീക്ഷയില്‍ വിജയിച്ച് തൊഴില്‍ലഭ്യതയില്‍ തോല്‍ക്കുന്നവര്‍; സാക്ഷരരായിട്ടും ജീവിതബോധം രൂപപ്പെടാത്തവര്‍. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ തൊഴില്‍ വിരുദ്ധമാക്കിയത്, ജീവിതവിരുദ്ധമാക്കിയത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ബാധിച്ച ഇടതു പ്രബുദ്ധതയാണ്. ജര്‍മ്മന്‍ ചിന്തകനായ ഹെഗലിന്റെ ആശയപ്രഞ്ചത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് രൂപപ്പെടുത്തിയതാണ് മാര്‍ക്‌സിസം. അതുപോലെ തന്നെ നാരായണഗുരു അറിവിലേറി അറിഞ്ഞ് കേരളത്തില്‍ ഉണര്‍ത്തിയ ആശയ പ്രപഞ്ചത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തെടുത്തതാണ് കേരളത്തിലെ ഇടതു പ്രബുദ്ധത. അതു തന്നെയാണ് നമ്മുടെ തലമുറകളുടെ ജീവിതബോധം ഇല്ലാതാക്കിയത്. അത് അടിസ്ഥാനപരമായി തൊഴില്‍വിരുദ്ധവും ജീവിതവിരുദ്ധവുമാണ്. ഇടതിന്റെ ഈ തൊഴില്‍ വിരുദ്ധതയുടെ ഗുണം ലഭിച്ചത് അറബ് നാടുകള്‍ക്കാണ്. നമുക്ക് ലഭിച്ചത് മരുഭൂമിയിലെ ‘ആടുജീവിതവും’. അതായത്, ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഫലമായി കേരളത്തില്‍ തൊഴില്‍ സംരംഭങ്ങളോ തൊഴില്‍ശക്തിയോ ഉണ്ടായില്ല. ഭാരതീയ ഉത്പാദന സമ്പ്രദായത്തില്‍ തൊഴിലാളിയും തൊഴില്‍ സംരഭകനും രണ്ടല്ല. സംരംഭകന്‍ ഉത്തരവാദിത്തം കൂടുതലുള്ള തൊഴിലാളിയാണ്. പകരം, ഇടത് പ്രബുദ്ധത അവതരിപ്പിച്ചത് തികച്ചും കൊളോണിയലായ, തൊഴിലാളിയുടെ ശത്രുവായ തൊഴില്‍ സംരംഭകനെന്ന വൈരുധ്യമാണ്. ഇത് ഉന്നതവിദ്യാഭ്യാസത്തെ വ്യവസായ വിരുദ്ധമാക്കി, പൊതുസമൂഹത്തിലെ ജാതിഘടനയെ ഇളക്കാതെ നിര്‍ത്തി. അങ്ങനെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ശേഷിയോ നാട്ടില്‍ വ്യവസായ സംരംഭങ്ങളോ ഉണ്ടായതുമില്ല. തത് ഫലമായി നമ്മുടെ പല തലമുറകള്‍ക്ക് തൊഴിലിനായി അറബ് നാടുകളിലേക്ക് പോകേണ്ടി വന്നു. നമ്മള്‍ വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെട്ടില്ല. അതില്ലാതെ നമുക്ക് വിദ്യകൊണ്ട് സ്വതന്ത്രരാകാനും കഴിഞ്ഞില്ല. അഭിവൃദ്ധിയില്ലാത്ത ഒരു സമൂഹത്തിന് ലഭിച്ച ഇടത്പ്രബുദ്ധത നമ്മുടെ ജീവിതബോധം ശ്യുന്യമാക്കി. അങ്ങനെ ശ്യന്യമായ ജീവിതബോധത്തിലേക്കാണ് തകര്‍ന്ന മാര്‍ക്‌സിസത്തിന്റെ മാലിന്യമായ സാംസ്‌കാരിക മാര്‍ക്‌സിസം ഒലിച്ചിറങ്ങിയത്.
2. നാരായണഗുരു ദൈവദശകം എഴുതിയ 1914 ലാണ് സ്വദേശാഭിമാനി രാമക്യഷ്ണപിള്ള മാര്‍ക്‌സിന്റെ ജീവചരിത്രം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഗുരു ദേവന്റെ ആത്മോപദേശ ശതകം വായിച്ച് അറിവിലുമേറി അറിഞ്ഞീടുന്നവരല്ല നമുക്ക് ഉണ്ടായത്. ആത്മോപദേശ ശതകം ശ്രീനാരായണ കോളജില്‍ പോലും ചൊല്ലുന്നതിനെ എതിര്‍ത്തത് അവിടുത്തെതന്നെ ഇടത് അദ്ധ്യാപകരാണ്. ഇടതുപക്ഷം കേരളത്തിലെ എയ്ഡഡ് കോളജുകളോടുള്ള വിമോചനസമരത്തിന്റെ പക തീര്‍ത്തത് വിദ്യാര്‍ത്ഥികളെ ചിന്താപരമായി ഷണ്ഢീകരിച്ചുകൊണ്ടായിരുന്നു. അതിനായിരുന്നു ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളായ കോളജുകളെല്ലാം ഇന്ന് അതിജീവന പ്രതിസന്ധിയിലാണ്. വളരെ വൈകാതെ ഭൂരിഭാഗം കോളജുകളും പഠിക്കാന്‍ ആളില്ലാതെ പൂട്ടേണ്ടി വരും. സര്‍വകലാശാലകളുടെയും സ്ഥിതി ഭിന്നമല്ല. ഇതൊരു തൊഴില്‍ നഷ്ടമായി രൂപപ്പെടും. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വികാസകേന്ദ്രം കേരളത്തില്‍ ജുലൈ 25-28 തീയതികളില്‍ കേരളത്തില്‍ ജ്ഞാനസഭ സംഘടിപ്പിക്കുന്നത്.
3. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ഭരണകൂടങ്ങളില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമാകണം. ഭാരതീയ ഉന്നതവിദ്യാഭ്യാസ പാരമ്പര്യത്തില്‍ അറിവ് നിരുപാധികമായി സ്വതന്ത്രമാണ്. ഭാരതത്തിലെ പുരാതന സര്‍വകലാശാലകള്‍ക്ക് അന്നത്തെ രാജാക്കന്മാര്‍ ഭൂമിയും ധനവും നല്‍കിയിരുന്നു എന്നല്ലാതെ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. ആ പാരമ്പര്യം തുടരണം. ഭരണഘടനാപരമായ അവകാശങ്ങളും സാമൂഹികനീതിയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഉറപ്പാക്കിയാല്‍ മതി. അധികാരത്തിന് മുകളിലാകണം അറിവ്. പരിപൂര്‍ണമായി സ്വതന്ത്രമാകുന്ന ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിദ്യകൊണ്ട് നമുക്ക് സ്വതന്ത്രരാകാനാകൂ. വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കേണ്ടത് വിദ്യകൊണ്ടുള്ള സ്വാതന്ത്ര്യത്തിന് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസം സ്വതന്ത്രമാകുമ്പോള്‍ നമ്മള്‍ വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടും, ഒപ്പം വിദ്യകൊണ്ട് സ്വതന്ത്രരാവുകയും ചെയ്യും.
(കേരള കേന്ദ്രസര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര അദ്ധ്യാപകനാണ് ലേഖകന്‍)













