ഇസ്ലാമാബാദ്: ഇന്ത്യയുമായി ചർച്ച നടത്താനുള്ള ആഗ്രഹം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീണ്ടും പ്രകടിപ്പിച്ചു. നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇന്ത്യയുമായി അർത്ഥവത്തായ സംഭാഷണത്തിന് തന്റെ രാജ്യം തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ബുധനാഴ്ച പറഞ്ഞു. ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയട്ടുമായുള്ള സംഭാഷണത്തിനിടെയാണ് ഷെരീഫ് ഈ പരാമർശം നടത്തിയതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ വസതിയിൽ മാരിയട്ട് ഷഹബാസ് ഷെരീഫിനെ കണ്ടു. ഉഭയകക്ഷി ബന്ധങ്ങളും ദക്ഷിണേഷ്യയിലെയും പശ്ചിമേഷ്യയിലെയും പ്രാദേശിക സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ പാകിസ്ഥാൻ-ഇന്ത്യ പ്രതിസന്ധി ഘട്ടത്തിൽ സംഘർഷം കുറയ്‌ക്കുന്നതിൽ ബ്രിട്ടൻ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ഷെരീഫ് അഭിനന്ദിച്ചു. കൂടാതെ എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി അർത്ഥവത്തായ സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് ആവർത്തിച്ചു എന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ഷെരീഫ് സമാനമായ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അടുത്തിടെ അസർബൈജാനിലെ ലാച്ചിനിൽ നടന്ന പാകിസ്ഥാൻ-തുർക്കി-അസർബൈജാൻ ത്രിരാഷ്‌ട്ര ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഷെരീഫ് സമാനമായ ഒരു പ്രസ്താവന നടത്തിയത്. കൂടാതെ എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഷെരീഫ് ടെഹ്‌റാനിൽ പറഞ്ഞിരുന്നു.
അതേ സമയം പാകിസ്ഥാൻ പ്രധാനമന്ത്രി എന്ത് പറഞ്ഞാലും പാക് അധീന കാശ്മീരിന്റെ തിരിച്ചുവരവും ഭീകരവാദവും സംബന്ധിച്ച വിഷയത്തിൽ മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
















