ന്യൂദല്‍ഹി: ഏറ്റവും സങ്കീര്‍ണ്ണമായ നയതന്ത്രനീക്കങ്ങളുമായി ചൈനയുമായി സാധ്യമായ മേഖലകളില്‍ സമവായം ഉണ്ടാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് ഇന്ത്യ. .ഗാല്‍വാൻ താഴ്വരയിലെ ഏറ്റുമുട്ടലുകള്‍, ഇന്ത്യയ്‌ക്ക് അത്യാവശ്യമായ അപൂര്‍വ്വ ധാതുക്കള്‍, ഭൗമകാന്തം, വളങ്ങള്‍ എന്നിവ നല്‍കാതെയുള്ള ചൈനയുടെ നിലപാടുകള്‍, പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ആയുധങ്ങള്‍ നല്‍കിയത്, പിന്‍ഗാമിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ദലൈലാമയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഇന്ത്യ തുടങ്ങി ചൈനയും ഇന്ത്യയും തമ്മില്‍ വഴക്കിടാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടെങ്കിലും ചൈനയുമായി സാധ്യമായ മേഖലകളില്‍ അടുക്കാനാണ് ഇന്ത്യയുടെ ശ്രമം.
2020ലാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരും ഇന്ത്യന്‍ പട്ടാളക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. അന്ന് മുതല്‍ ചൈനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ വിലക്കാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. ജൂലൈ 24 മുതല്‍ ചൈനക്കാര്‍ക്ക് ഇന്ത്യ വിസ നല്‍കിത്തുടങ്ങും. ചൈനയുമായി ഇന്ത്യ അടുക്കുന്നതിന്റെ ചില സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ ചൈന സന്ദര്‍ശിച്ചിരുന്നു. ചിലപ്പോള്‍ അടുത്തവര്‍ഷം നടക്കുന്ന എസ് സിഒ സമ്മേളനത്തില്‍ പങ്കെുക്കാന്‍ പ്രധാനമന്ത്രി മോദിയും ചൈന സന്ദര്‍ശിച്ചേക്കും എന്ന വാര്‍ത്തയുമുണ്ട്.
വിദേശകാര്യനയതന്ത്രങ്ങളില്‍ ഒട്ടേറെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ കൂടിപ്പിണയുന്ന കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഒരു പ്രധാനകാര്യമാണ്. വിലക്കുറവില്‍ ജനങ്ങള്‍ക്ക് ഇന്ധനമെത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ഊര്‍ജ്ജസുരക്ഷയ്‌ക്ക് റഷ്യയിില്‍ നിന്നുള്ള വിലക്കുറവില്‍ ലഭിക്കുന്ന ഇന്ധനം ഒരു പ്രധാനഘടകമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കി നില്‍ക്കുകയാണ് ട്രംപും നേറ്റോയില്‍ അംഗങ്ങളായ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും. റഷ്യയെ ഏത് വിധേനെയും ഞെരുക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിനായി റഷ്യയില്‍ നിന്നും എണ്ണ ബാരലിന് 47.6 ഡോളര്‍ എന്ന നിരക്കില്‍ വാങ്ങണമെന്ന് അനുശാസിച്ചിരിക്കുകയാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും. പക്ഷെ ഈ നിരക്കില്‍ എണ്ണ വിറ്റാല്‍ റഷ്യന്‍ സമ്പദ്ഘടന തകരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉറ്റച്ചങ്ങാതിയാണ് റഷ്യ. എസ് 400 പോലുള്ള വ്യോമപ്രതിരോധ ആയുധങ്ങള്‍ നല്‍കി സഹായിച്ച രാജ്യം. പ്രതിരോധസഹകരണത്തിന് എന്ത് വിട്ടുവീഴ്ചയും ചെയ്യുന്ന രാജ്യം. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളാണ്. അവര്‍ക്ക് റഷ്യയെ വീഴ്‌ത്തിക്കഴിഞ്ഞാല്‍ പിന്നെ സര്‍വ്വാധിപത്യമുള്ള പഴയ സ്ഥിതിവിശേഷം തിരിച്ചുപിടിക്കാനാകും. ഇത് ഇന്ത്യയ്‌ക്ക് സ്വീകാര്യമല്ല.
ഈയിടെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ, ചൈന, റഷ്യ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഹ്വാനം ചെയ്തത്. ഇന്ത്യാ പാക് യുദ്ധത്തില്‍ ഡൊണാള്‍ഡ് ട്രംപ് എടുത്ത നിലപാട് ഇന്ത്യയെ വെറുപ്പിച്ചിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധം നിര്‍ത്തിയത് താനാണെന്ന ട്രംപിന്റെ വ്യാജ അവകാശവാദം, ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ പ്രസ്താവന, ഇന്ത്യയുടെ വിലക്കുകളെ അവഗണിച്ച് പാകിസ്ഥാന് ഐഎംഎഫ് ധനസഹായം നല്‍കിയ നീക്കം, ഇന്ത്യ അങ്ങേയറ്റം വെറുക്കുന്ന, പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരനായ പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ ഔദ്യോഗികമായി യുഎസിലേക്ക് ക്ഷണിച്ച ട്രംപിന്റെ നടപടി- ഇതെല്ലാം ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയേക്കാള്‍, ട്രംപിനേക്കാള്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് സ്വീകാര്യമാകുന്നത് റഷ്യ തന്നെയാണ്. റഷ്യയില്‍ നിന്നും വിലക്കുറവില്‍ എണ്ണ ലഭിക്കേണ്ടത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്തുന്നതിന് അത്യാവശ്യവുമാണ്. എന്തായാലും ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പിന്നില്‍ ഈ പുതിയ സങ്കീര്‍ണ്ണമായ അന്താരാഷ്‌ട്ര സാഹചര്യം കൂടി ഉണ്ടെന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യാ ചൈന സഹകരണത്തിന്റെ സൂചനയായാണ് ചൈനക്കാര്‍ക്ക് വിസ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം. ജൂലൈ 24 മുതല്‍ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്‌ക്ക് അപേക്ഷിക്കാം. ആദ്യം വെബ് ലിങ്കില്‍ ഓണ്‍ലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് ചെയ്യണം. തുടർന്ന് വെബ് ലിങ്കില്‍ അപ്പോയിന്റ്മെന്റ് എടുക്കണം. ശേഷം പാസ്‌പോർട്ട്, മറ്റ് അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ സമർപ്പിച്ച് വിസയ്‌ക്ക് അപേക്ഷ നല്‍കണം.
2020-ല്‍ ഗാല്‍വാൻ താഴ്വരയിലെ നിയന്ത്രണരേഖയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്. പിന്നാലെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന് ശേഷം ഇതാദ്യമായാണ് ചൈനയുമായി ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.
















