ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിന്റെ ഭീതിയിൽ കഴിയുന്ന പാകിസ്ഥാന് വീണ്ടും വലിയ തിരിച്ചടി. ഇന്ത്യയ്‌ക്ക് മുന്നിൽ വീമ്പ് കാണിക്കാൻ പാകിസ്ഥാൻ നടത്തിയ മിസൈൽ പരീക്ഷണം പരാജയം . പാകിസ്ഥാന്റെ ഷഹീൻ മിസൈലിന്റെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ഈ ആഴ്ച മുഴുവൻ പാകിസ്ഥാൻ യുദ്ധാഭ്യാസങ്ങൾക്കും മിസൈൽ പരീക്ഷണങ്ങൾക്കുമായി വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനായി പാകിസ്ഥാൻ NOTAM പുറപ്പെടുവിച്ചിട്ടുണ്ട്.
ജൂലൈ 22 ന് പാകിസ്ഥാൻ തങ്ങളുടെ ഷഹീൻ -3 ആണവ മിസൈൽ പരീക്ഷിച്ചു . എന്നാൽ ലക്ഷ്യസ്ഥാനത്ത് പതിക്കാതെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള വയലുകളിലാണ് മിസൈൽ പതിച്ചത് . പ്രദേശവാസികളിൽ ഇത് രോഷം ജനിപ്പിച്ചു. മിസൈൽ കുറച്ചുകൂടി വ്യതിചലിച്ചിരുന്നെങ്കിൽ, അത് കനത്ത നാശനഷ്ടങ്ങൾക്കും സ്വത്ത് നാശത്തിനും കാരണമാകുമായിരുന്നുവെന്ന് അവർ പറയുന്നു.
ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് സംഭവത്തെ ശക്തമായി അപലപിച്ചു. “പാകിസ്ഥാൻ നടത്തിയ ആവർത്തിച്ചുള്ള പരാജയപ്പെട്ട മിസൈൽ പരീക്ഷണങ്ങൾ ബലൂചിസ്ഥാന്റെ പ്രദേശിക പരമാധികാരത്തെ ലംഘിക്കുക മാത്രമല്ല, തദ്ദേശീയ പൗരന്മാരുടെ ജീവൻ ഗുരുതരമായ അപകടത്തിലാക്കുകയും ചെയ്തു” എന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ എഴുതി. ജൂലൈ 22 ന് ദേര ഗാസി ഖാനിൽ നിന്ന് തൊടുത്തുവിട്ട ഈ മിസൈൽ ഗ്രാപാൻ താഴ്‌വരയിലെ ലൂപ്പ് സെഹ്‌റാനി ലെവി സ്റ്റേഷനിൽ നിന്ന് വെറും 500 മീറ്റർ അകലെയാണ് വീണതെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ സൈന്യം തുടർച്ചയായി അഭ്യാസങ്ങളോ മിസൈൽ പരീക്ഷണങ്ങളോ നടത്തിവരികയാണ്. പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘടനയായ ടിആർഎഫ് (ദി റെസിസ്റ്റൻസ് ഫോഴ്‌സ്) ആഗോള ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചതുമുതൽ പാകിസ്ഥാൻ ഞെട്ടലിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ വീണ്ടും ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചേക്കുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നു. വ്യോമാഭ്യാസങ്ങൾക്കൊപ്പം മിസൈൽ പരീക്ഷണങ്ങളും പാകിസ്ഥാൻ നടത്തുന്നതിന്റെ കാരണം ഇതാണ്.
















