ന്യൂദൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുമ്പ് രാജ്യത്തെ ‘ലാഖ്പതി ദീദി’കളുടെ എണ്ണം രണ്ടുകോടിയാക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാർ പദ്ധതി. പ്രതിവർഷം ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനം നേടുന്ന ഒരു സ്വയം സഹായ സംഘത്തിലെ (എസ്എച്ച്ജി) വനിതാ അംഗത്തെയാണ് ‘ലാഖ്പതി ദീദി’ (ലക്ഷാധിപതിയായ സഹോദരി) എന്ന് വിളിക്കുന്നത്. കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ളതാണ് പദ്ധതി.
ഇപ്പോൾ ഒന്നരക്കോട് സ്ത്രീകൾ ഇതിനകം ‘ലാഖ്പതി ദീദി’കളായിട്ടുണ്ടെന്നാണ് കണക്ക്. ഈ വർഷം ആഗസ്ത് 15 ആകുമ്പോൾ ഈ കണക്ക് രണ്ട് കോടിയായി ഉയർത്താൻ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഗുജറാത്തിലെ ജുനാഗഡ് പട്ടണത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്റ്ററേറ്റ് ഓഫ് ഗ്രൗണ്ട്‌നട്ട് റിസർച്ച് ചൗഹാൻ കഴിഞ്ഞയാഴ്ച സന്ദർശിച്ചിരുന്നു. അവിടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും കർഷകരുമായും സ്വയം സഹായ സംഘങ്ങളിലെ ‘ലാഖ്പതി ദീദി’കളുമായും സംവദിക്കുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രണ്ടുകോടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സ്ത്രീകളെയും ‘ലാഖ്പതി ദീദി’കളാക്കാൻ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്ന് ചൗഹാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘എന്തുകൊണ്ട് ഒരു സ്ത്രീ ദരിദ്രയായി തുടരണം? ഭാരതത്തിലുടനീളം ലാഖ്പതി ദീദി പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. ഇതുവരെ, 1.5 കോടി സ്ത്രീകൾ ഇതിനകം ‘ലഖ്പതി ദീദി’കളായി മാറി. രണ്ട് കോടി സ്ത്രീകളെ ‘ലഖ്പതി ദീദി’കളാക്കാൻ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.














