ആലുവ : ആലുവ സബ് ഡിവിഷൻ റസിഡൻസ് അസോസിയേഷൻ മീറ്റ് “സേഫ് 2025” റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ക്രമസമാധാനം നിലനിർത്തുന്നതിന് പോലീസിനൊപ്പം ചേർന്ന് റസിഡൻസ് അസോസിയേഷനുകൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എസ്.പി പറഞ്ഞു. മയക്കുമരുന്നിനെതിരെ പോരാടുന്നതിന്റ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾ ആരംഭിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളെ സംരക്ഷിക്കൽ, കുട്ടികളിലെ മാനസിക സമ്മർദ്ദം, മാലിന്യ സംസ്ക്കരണം, പ്ലാസ്റ്റിക്ക് നിരോധനം , ഗ്രാമ നഗരസൗന്ദര്യം നിലനിർത്തൽ, സിസിടിവി ക്യാമറകളുടെ പ്രവർത്തനം, കുടിവെള്ളം, ഗതാഗതക്രമീകരണം’ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ബോർഡ് സ്ഥാപിക്കൽ, മയക്കുമരുന്ന്, ട്രാഫിക്ക് സിഗ്നലുകൾ, ആളൊഴിഞ്ഞ വീടുകൾ, അതിഥിത്തൊഴിലാളികൾ, കുട്ടികൾ സ്‌ക്കൂളിൽ കയറുന്നുണ്ടോ എന്ന പരിശോധന തുടങ്ങി നിരവധിയായ കാര്യങ്ങൾ മീറ്റിൽ ചർച്ച ചെയ്തു.
ആലുവ സ്ക്കൂബ ടീമിന് ചടങ്ങിൽ അനുമോദന പത്രം നൽകി ആദരിച്ചു. മൂഴിക്കുളം പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം മഴയും ഒഴുക്കും വകവയ്‌ക്കാതെ മുങ്ങിയെടുത്തതിനാണ് എസ്.പി അനുമോദനപത്രം നൽകിയത്. ചടങ്ങിൽ അഡീഷണൽ എസ്.പി എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ ,എസ്.ഐ പി.ജി ഹരി തുടങ്ങിയവർ പ്രസംഗിച്ചു. 200 ഓളം റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു.
















