ന്യൂദൽഹി: ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്ന് ആരോഗ്യകാരണങ്ങളാൽ സ്വയം ഒഴിഞ്ഞ ഡോ.ജഗ്ദീപ് ധൻകർ രാഷ്‌ട്രപതിക്ക് സമർപ്പിച്ച കത്തിൽ ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് പറയുന്നു. വിജയകരമായ പ്രവർത്തനത്തിന് സഹകരിച്ച് എല്ലാവർക്കും നന്ദി പറയുന്ന കത്തിൽ ഭാരതത്തിന്റെ ആഗോള ഉയർച്ചയിലും അസാധാരണ നേട്ടത്തിലും അഭിമാനം പ്രകടിപ്പിക്കുന്നു. ഭാരതത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്കും അഭൂതപൂർവമായ വികാസത്തിനും സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളിയാകാനും കഴിയുന്നത് ബഹുമതിയും സംതൃപ്തിയുമാണെന്ന് ഡോ.ധൻകർ പറയുന്നു.
കത്തിന്റെ പൂർണരൂപം:
”ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഭരണഘടനയുടെ അനുച്ഛേദം 67(എ) അനുസരിച്ച്, ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ഭാരതത ഉപരാഷ്‌ട്രപതി സ്ഥാനം ഞാൻ രാജിവയ്‌ക്കുന്നു.
എന്റെ ഭരണകാലത്ത് നൽകിയ അചഞ്ചലമായ പിന്തുണയ്‌ക്കും ആശ്വാസകരമായ പ്രവർത്തന ബന്ധത്തിനും ബഹുമാനപ്പെട്ട രാഷ്‌ട്രപതിക്ക് ഞാൻ അഗാധമായ നന്ദി അറിയിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട മന്ത്രിമാർക്കും നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്,
ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളിൽ നിന്നും ലഭിച്ച ഊഷ്മളതയും വിശ്വാസവും വാത്സല്യവും എന്നും ഓർമ്മയിൽ സൂക്ഷിക്കും.
നമ്മുടെ മഹത്തായ ജനാധിപത്യത്തിൽ ഉപരാഷ്‌ട്രപതി എന്ന നിലയിൽ എനിക്ക് ലഭിച്ച വിലമതിക്കാനാവാത്ത അനുഭവങ്ങൾക്കും ഉൾക്കാഴ്ചകൾക്കും ഞാൻ നന്ദിയുള്ളവനാണ്.
ഈ സുപ്രധാന കാലയളവിൽ ഭാരതത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്കും അഭൂതപൂർവമായ വികാസത്തിനും സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളിയാകാനും കഴിഞ്ഞത് ബഹുമതിയും സംതൃപ്തിയും ആണ്. നമ്മുടെ രാഷ്‌ട്രചരിത്രത്തിലെ ഈ പരിവർത്തന കാലഘട്ടത്തിൽ സേവനമനുഷ്ഠിക്കുന്നത് ഒരു യഥാർത്ഥ ബഹുമതിയാണ്.
ഈ ബഹുമാന്യമായ ഓഫീസ് വിടുമ്പോൾ, ഭാരതത്തിന്റെ ആഗോള ഉയർച്ചയിലും അസാധാരണമായ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു, കൂടാതെ അതിന്റെ തിളക്കമാർന്ന ഭാവിയിൽ അചഞ്ചലമായ ആത്മവിശ്വാസം പുലർത്തുന്നു.
ഏറെ ബഹുമാനത്തോടും നന്ദിയോടും കൂടി,
ജഗ്ദീപ് ധൻകർ”

















